ഡൊണാൾഡ് ട്രംപിന് കുരുക്ക് മുറുകുന്നു; തെളിവായി ഫോൺ രേഖ, വൈറ്റ് ഹൗസിന് പറ്റിയ അബദ്ധം
വാഷിംഗ്ടണ്‍: മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡെനെ കുറിച്ച് അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെന്ന തെളിയിക്കുന്ന ഫോണ്‍ കോള്‍ സംഭാഷണം പുറത്ത്. ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള ജൂലൈയിലെ ഫോണ്‍ കോളിന്റെ സംഗ്രഹമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും അദ്ദേഹത്തിന്റെ മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടു എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതിനായി രണ്ടായിരത്തി എണ്ണൂറ് കോടി രൂപയുടെ സൈനിക സഹായം ഉക്രെയ്ന് വാഗ്ദാനം ചെയ്തെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി ലഭിച്ചതോടെ ഡെമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള അമേരിക്കന്‍ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് യുഎസ് വിദേശനയം ഉപയോഗിക്കുന്നുവെന്ന സംശയം വൈറ്റ് ഹൗസ് പുറത്തുവിട്ട സംഭാഷണം സ്ഥിരീകരിക്കുന്നതായി ഡെമോക്രാറ്റുകള്‍ പറയുന്നു. എന്നാല്‍ താന്‍ ആവശ്യപ്പെട്ടത് തെറ്റാണെന്ന തരത്തിലുള്ള വാദങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. നിരവധി റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കളും പ്രസിഡന്റിനെ ന്യായീകരിച്ച് രംഗത്തെത്തി.
ട്രംപിന്റെയും ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള സംഭാഷണത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ടത് എന്ന പേരില്‍ വൈറ്റ് ഹൗസ് ഒരു ഇമെയില്‍ പ്രചരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ ഇമെയില്‍ റിപ്പബ്ലിക്ക് പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ക്കും അവരുടെ സ്റ്റാഫുകള്‍ക്കും തെറ്റായി അയച്ചു. 'നിങ്ങള്‍ അറിയേണ്ടത്: പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള പ്രസിഡന്റ് ട്രംപിന്റെ വിളി'' എന്ന തലക്കെട്ടിലുള്ള സന്ദേശം പെട്ടെന്ന് തന്നെ തിരിച്ചെടുത്തെങ്കിലും ഡെമോക്രാറ്റുകള്‍ മെയില്‍ അപ്പോഴേക്കും ട്വിറ്ററിലടക്കം പങ്കുവെച്ചിരുന്നു.
ഉക്രെയ്ന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജൂലൈ 25ലെ ടെലഫോണ്‍ സംഭാഷണത്തില്‍ ബിഡെന്‍ വിഷയത്തിലുള്ള സഹായത്തിന് പകരമായി താന്‍ ഒരു തരത്തിലുള്ള സഹായവാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് ട്രംപ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ ഭാഗമായി സെലന്‍സ്‌കിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, വന്‍തോതിലുള്ള അഴിമതിക്കെതിരായ ഉക്രേനിയന്‍ നേതാവിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നുവെന്നും ബിഡനും മകന്‍ ഹണ്ടറിനുമെതിരായ ആരോപണങ്ങള്‍ ഇരട്ടിയായതായും കൂട്ടിച്ചേര്‍ത്തു. ബിഡന്റെ മകന്‍ ഉക്രെയ്‌നില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറുമായി കടന്നുകളഞ്ഞെന്നും ചൈനയില്‍ നിന്നും ഹണ്ടര്‍ ഇത്തരത്തില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും ട്രംപ് ആരോപിച്ചു.












Click it and Unblock the Notifications