രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയിൽ ഇനിയെന്ത്?
വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡണ്ട് എന്ന ചരിത്രം കുറിച്ച് ഡൊണാള്‍ഡ് ട്രംപ്. ക്യാപിറ്റോള്‍ കലാപത്തിന്റെ ഉത്തരവാദിത്തം ചുമത്തയാണ് യുഎസ് ജനപ്രതിനിധിസഭ ട്രംപിനെ കഴിഞ്ഞ ദിവസം ഇംപീച്ച് ചെയ്തത്. ട്രംപിന്റെ രാഷ്ട്രീയ ഭാവി ഇനി യുഎസ് സെനറ്റിന്റെ കയ്യിലാണ്. ട്രംപ് കുറ്റക്കാരനാണോ എന്ന് തീരുമാനിക്കുക സെനറ്റില്‍ നടക്കുന്ന വിചാരണയുടെ അടിസ്ഥാനത്തിലാണ്.
സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയാണ് എങ്കില്‍ ട്രംപിന് മേല്‍ കുറ്റം ചുമത്തും. സെനറ്റില്‍ ആകെയുളള 100 അംഗങ്ങളില്‍ 50 പേരാണ് ഡെമോക്രാറ്റുകള്‍. 67 പേരുടെ പിന്തുണയാണ് ട്രംപിനെതിരെ വേണ്ടത്. 17 റിപ്പബ്ലിക്കന്‍സിന്റെ വോട്ട് കൂടി ലഭിച്ചാല്‍ മാത്രമേ ട്രംപിന്റെ ഇംപീച്ച്മെന്റ് സാധ്യമാവുകയുളളൂ. ജനപ്രതിനിധി അംഗീകരിച്ച പ്രമേയം സെനറ്റിന് ഉടനെ തന്നെ അയക്കും. സെനറ്റ് വിളിച്ച് ചേര്‍ക്കുമ്പോള്‍ ട്രംപിന്റെ വിചാരണ പ്രഥമ പരിഗണന നല്കി ആരംഭിക്കേണ്ടി വരും.
ജനുവരി 19ന് ശേഷമേ സെനറ്റ് വിളിച്ച് ചേര്ക്കുകയുണ്ടാവുകയുളളൂ. ജനുവരി 20നാണ് ജോ ബൈഡന് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുക്കുന്നത്. അടിയന്തരമായി സെനറ്റ് വിളിച്ച് ചേര്‍ന്ന് ട്രംപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ ആരംഭിക്കണം എന്നുളള സെനറ്റ് മൈനോറിറ്റി നേതാവ് ചക്ക് ഷമ്മറിന്റെ ആവശ്യം സെനറ്റ് മെജോറിറ്റി നേതാവ് മിച്ച് മക്കോണല്‍ തളളി. ബൈഡന് സ്ഥാനം ഏറ്റെടുക്കുന്നത് വരെ സെനറ്റ് അടിയന്തര നടപടികളിലേക്ക് ഒന്നും കടക്കില്ലെന്ന് മകോണല്‍ വ്യക്തമാക്കി.
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?
ഇപ്പോള്‍ സെനറ്റ് വിളിച്ച് ചേര്‍ത്ത് വിചാരണ നടപടികള്‍ ആരംഭിച്ചാല്‍ തന്നെയും അന്തിമ വിധി വരുമ്പോളേക്കും ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് പദവി ഒഴിഞ്ഞിരിക്കുമെന്നും മകോണല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ട്രംപ് പ്രസിഡണ്ട് പദവി ഒഴിഞ്ഞതിന് ശേഷമായിരിക്കും വിചാരണ നടപടികള്‍ ആരംഭിക്കുക. എന്നാല്‍ ട്രംപ് അധികാരത്തില്‍ നിന്ന് ഒഴിഞ്ഞാല്‍ വിചാരണ നടപടികള്‍ സെനറ്റിന് നടത്താനാകില്ലെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം സെനറ്റിനുളള അധികാരം ഭരണത്തിലുളള പ്രസിഡണ്ടിനെ കുറ്റക്കാനെന്നോ അല്ലെന്നോ കണ്ടെത്തി വിധിക്കാനുളളത് മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.