കശ്മീരിലേത് മതപരമായ വിഷയം!! ഇന്ത്യ- പാക് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും ട്രംപ്!!
വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതാ വാഗ്ദാനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയോടെ കശ്മീരിലെ സ്ഥിതിഗതികള്‍ സ്ഫോടനാത്മകവും സങ്കീര്‍ണവുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീരിലേത് മതപരമായ വിഷയം കൂടിയാണ്. നിലവില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടാമെന്ന് കാണിച്ച് രണ്ടാം തവണയാണ് ട്രംപ് രംഗത്തെത്തുന്നത്. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം. വാരാന്ത്യത്തില്‍ ഫ്രാന്‍സില്‍ വെച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇത് സംബന്ധിച്ച് ജി-7 ഉച്ചകോടിയില്‍ വെച്ച് സംസാരിക്കാമെന്നും ട്രംപ് വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!
ജമ്മു കശ്മീരിലെ സ്ഥിതി സങ്കീര്‍ണമാണ്. ഒരു വശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്ലിങ്ങളുമുണ്ട്, മതപരമായി ഇതിന് വളരെയേറെ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്- ട്രംപ് പറയുന്നു. ഇരു രാജ്യങ്ങളുമായും തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആവശ്യമായതെന്തും ചെയ്യാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച ട്രംപ് ഇമ്രാന് ഖാനുമായും സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെവ പ്രകോപനപരമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിനെ യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും പിന്തുണച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം നിരസിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച മാത്രമേ സാധ്യമാകുകയുള്ളൂവെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന നിലപാടാണ് അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളോട് ഇന്ത്യ വ്യക്തമാക്കിയത്.