കാപിറ്റോൾ കലാപത്തിന് പിന്നാലെ ട്രംപിന് മനംമാറ്റം, ബൈഡന്റെ വിജയം അംഗീകരിച്ചു, കലാപത്തെ തളളി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപം ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ ആണ് ട്രംപ് തന്റെ തോല്‍വി സമ്മതിച്ചിരിക്കുന്നത്. മാത്രമല്ല കാപിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളെ ട്രംപ് അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ ജനുവരി 20ന് അധികാരത്തിലെത്തുമെന്ന് ട്രംപ് പറഞ്ഞു. ഇനി സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് വരുത്തുന്നതിലാണ് താന്‍ ശ്രദ്ധിക്കുന്നത്. കാപിറ്റോളില്‍ നടന്നത് ഹീനമായ ആക്രമണം ആണെന്നും ട്രംപ് വീഡിയോയില്‍ പറയുന്നു.
തന്നെ പിന്തുണയ്ക്കുന്നവര്‍ കടുത്ത നിരാശയിലാണ് എന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ തങ്ങളുടെ മഹത്തരമായ യാത്രയുടെ തുടക്കം മാത്രമാണിത് എന്നും ട്രംപ് തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ശാന്തിയും സമാധാനവും ഉറപ്പ് വരുത്തണമെന്നും അക്രമികള്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ കുറിച്ചും ട്രംപ് വീഡിയോയില്‍ അനുയായികളെ ഓര്‍മ്മപ്പെടുത്തി. നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്കുന്ന രാജ്യമാണ് അമേരിക്ക. താന്‍ എക്കാലവും നിയമത്തിന് വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുളളത്. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചത് എന്നും വീഡിയോ സന്ദേശത്തില്‍ ട്രംപ് പറയുന്നു. അമേരിക്കന്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അഭിമാനകരമാണ് എന്നും ട്രംപ് പറഞ്ഞു.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാതത്. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി പ്രഖ്യാപിക്കാനുളള നീക്കം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ച് കയറി അഴിഞ്ഞാടിയത്. 5 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. അതിനിടെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്, ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെ പ്രസിഡണ്ടായും കമല ഹാരിസിനെ വൈസ് പ്രസിഡണ്ടായും പ്രഖ്യാപിച്ചു.
Recommended Video