ഇറാനിലേക്ക് കരസേനയെ അയക്കാൻ ട്രംപിന്റെ നീക്കം? പ്രധാന പ്രദേശങ്ങൾ പിടിച്ചെടുക്കാൻ പദ്ധതി
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുന്നു. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, കടുത്ത സൈനിക നീക്കങ്ങളിലേക്ക് കടക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ ദ്വീപുകൾ പിടിച്ചെടുക്കാൻ യുഎസ് കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ട്രംപിന്റെ നേതൃത്വത്തിൽ നടന്നു കഴിഞ്ഞു. കൂടാതെ ഇറാന്റെ അതീവ രഹസ്യമായ ആണവ നിലയങ്ങൾ തകർക്കുന്ന കാര്യവും അമേരിക്കയുടെ സജീവ പരിഗണനയിലുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം യുഎസ് പ്രസിഡന്റിന്റെ പ്രത്യേക കമാൻഡ് റൂമായ 'സിറ്റുവേഷൻ റൂമിൽ' ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ കടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ യുഎസ് സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നതിനെക്കുറിച്ചാണ് ട്രംപ് തന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. ഇതിനൊപ്പം ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതും, ഇതുവരെ യുഎസ് സൈന്യം ലക്ഷ്യമിട്ടിട്ടില്ലാത്തതുമായ 'പിക്കാക്സ് മൗണ്ടൻ' എന്ന മലനിരകളിലെ തുരങ്ക ശൃംഖലകൾ ബോംബിട്ടു തകർക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായിട്ടുണ്ട്. ഇറാന്റെ ഇന്ധന സംഭരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ശക്തമാക്കാനും പദ്ധതിയുണ്ട്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരുൾപ്പെടെയുള്ള അതീവ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഔദ്യോഗികവും അല്ലാത്തതുമായ ചർച്ചകളുടെ തുടർച്ചയായാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഇറാനെതിരെയുള്ള അടുത്ത ഘട്ട യുദ്ധ പ്രഖ്യാപനത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, അണിയറയിൽ വലിയൊരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലുകൾ തന്നെയാണ് നടക്കുന്നത്.
എന്നാൽ, പ്രശ്നം നയതന്ത്രപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് തനിക്ക് വ്യക്തിപരമായി താല്പര്യമെന്ന് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പക്ഷേ തങ്ങളുടെ കൈവശമുള്ള ആണവശേഖരം പൂർണ്ണമായി ഉപേക്ഷിക്കണമെന്ന ട്രംപിന്റെ കടുത്ത ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങാൻ ഇറാൻ തയ്യാറായിട്ടില്ല. താൽക്കാലിക സമാധാന കരാർ പൂർണ്ണമായി തകർന്നതാണ് ഇതിന് കാരണം. ഈ നയതന്ത്ര പ്രതിസന്ധിയാണ് ഇറാനെ പൂർണ്ണമായി ഒതുക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഇറാന്റെ ഭീഷണി അവസാനിപ്പിക്കാനുമായി കടുത്ത സൈനിക നീക്കങ്ങളെക്കുറിച്ച് ചിന്തിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. അതേസമയം, ഇറാൻ മണ്ണിലേക്ക് നേരിട്ട് കരസേനയെ അയക്കുന്നതിൽ ട്രംപിന് അല്പം മടിയുണ്ടെന്നാണ് ചില ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മുൻപ് പലപ്പോഴും എണ്ണ വ്യവസായ കേന്ദ്രങ്ങൾ പിടിച്ചെടുക്കുമെന്ന തന്റെ വലിയ ഭീഷണികളിൽ നിന്നും ട്രംപ് അവസാന നിമിഷം പിന്മാറിയിട്ടുണ്ടെന്ന കാര്യവും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications