ട്രംപിന് വീണ്ടും തിരിച്ചടി: ഹഷ്മണി കേസില്‍ ശിക്ഷ വിധിക്കും; സ്റ്റേ ആവശ്യം തള്ളി കോടതി
ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ നിന്നും വീണ്ടും കനത്ത തിരിച്ചടി. കേസില്‍ ഈ ആഴ്ച വിധി പറയുന്നത് മാറ്റിവെക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അഭ്യർത്ഥന ന്യൂയോർക് കോടതി ജഡ്ജി തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കണക്കിലെടുത്ത് കേസ് നടപടികള്‍ അവസാനിപ്പക്കണമെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകന്റെ വാദം.
ജനുവരി 20 നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് ജനുവരി 10 ന് കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കും. 'ഹർജിയിലൂടെ പ്രതി ഉന്നയിച്ച വാദങ്ങളില്‍ പലതും മുന്‍പ് നിരവധി തവണ ഉന്നയിച്ചിട്ടുള്ളതാണ്. ജനുവരി 10നു നിശ്ചയിച്ചിട്ടുള്ള ശിക്ഷാവിധി പ്രഖ്യാപനമുണ്ടാകും. കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ അപേക്ഷ നിരസിക്കുകയാണ്' ന്യൂയോർക്ക് കോടതി ജഡ്ജി ജുവാന്‍ മെർച്ചാന്‍ പറഞ്ഞു.

ചുമത്തിയ കുറ്റങ്ങള്‍ പ്രകാരം 4 വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കാമെങ്കിലും മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയിൽശിക്ഷ വിധിക്കാൻ താല്‍പര്യമില്ലെന്ന നിലപാടിലാണ് കോടതി. വിധി പ്രസ്താവിക്കുന്ന വെള്ളിയാഴ്ച നേരിട്ടോ വെർച്വൽ ആയോ ട്രംപ് കോടതിയിൽ ഹാജരാകണം. കോടതി ഏത് തരത്തിലുള്ള വിധി പുറപ്പെടുവിച്ചാലും ക്രിമിനൽ കുറ്റകൃത്യത്തിന് വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റാകും ഡൊണാള്‍ഡ് ട്രംപ്.
പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കു, എന്നാല്‍ ഇത് ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതല്ല. ബിസിനസ് രേഖകള്‍ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിലോ ഭരണം നടത്തുന്നതിലോ ഒരു തടസവും സൃഷ്ടിക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന ചലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് ട്രംപ് 130000 ഡോളർ നല്‍കിയിരുന്നു. ഇത് മറച്ചുവെക്കാന്‍ വ്യാജ രേഖ സൃഷ്ടിച്ചെന്നാണ് ട്രംപിനെതിരായ കേസ്. പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താനായിരുന്നു വ്യാജ രേഖകൾ സൃഷ്ടിച്ചത്. ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വിധി.












Click it and Unblock the Notifications