സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചു: ട്രംപ് കുറ്റക്കാരനെന്ന് കോടതി
ന്യൂയോർക്ക്: ഒരിക്കല്‍ കൂടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി കോടതി വിധി. ന്യൂയോർക്ക് കോടതിയാണ് ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ അമേരിക്കന്‍ പ്രസിഡൻ്റായും ട്രംപ് മാറി.
ട്രംപിനുള്ള ശിക്ഷ ജുലൈ 11 ന് വിധിക്കും. പോണ്‍ താരമായ സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ഇതിനുവേണ്ടി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നതുമാണ് ട്രംപിനെതിരായ കേസ്. 34 സംഭവങ്ങളില്‍ ഒരോന്നിലും നാല് വർഷം വീതം തടവിന് ശിക്ഷിക്കപ്പെടാ. അതേസമയം തന്നെ ഒന്നിച്ച് അനുഭവിക്കാനുള്ള അനുമതി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ നേരിടാന്‍ ഒരുങ്ങുകയാണ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനും റിപ്പബ്ലിക് പാർട്ടിയിൽ ട്രംപുമാണ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. നിലവിലെ കേസ് ട്രംപിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വിലങ്ങ് തടിയാകില്ലെങ്കിലും പ്രചരണത്തിലുള്‍പ്പെടെ എതിരാളികള്‍ വലിയ ആയുധമാക്കി മാറ്റിയേക്കും.
ഞാന്‍ തീർത്തും നിരപരാധിയാണ് എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെയുള്ള ട്രംപിന്റെ പ്രതികരണം. "ഞാൻ തീർത്തും നിരപരാധിയാണ്. യഥാർത്ഥ വിധി വോട്ടർമാരിൽ നിന്ന് വരുമെന്ന് എനിക്ക് ഉറപ്പാണ്. ഈ വിധി കഷ്ടവും അപമാനവും നിറഞ്ഞതാണ്. കെട്ടിച്ചമച്ച കേസാണ് ഇത്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്‍റെ നീക്കമാണിത്. രാജ്യം നരകത്തിലേക്കാണ് പോകുന്നത്" ട്രംപ് അഭിപ്രായപ്പെട്ടു.
ആരും നിയമത്തിന് അതീതരല്ല എന്ന് വിചാരണ തെളിയിക്കുന്നുവെന്നായിരുന്നു ബൈഡന്‍ പ്രതികരണം. നമ്മുടെ ജനാധിപത്യത്തിന് ട്രംപ് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി 11 മണിക്കൂറിലധികം ചർച്ച നടത്തിയതിന് ശേഷമാണ് ട്രംപിനെതിരായ ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.
ബൈഡൻ വിജയിച്ച 2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിനും വൈറ്റ് ഹൗസ് വിട്ട ശേഷം രഹസ്യ രേഖകൾ പൂഴ്ത്തി വച്ചതിനും ട്രംപ് അന്വേഷണം നേരിടുന്നുണ്ട്. വളരെ ഗൗരവമേറിയ കുറ്റങ്ങളാണ് ഇതെങ്കിലും ഈ കേസിലെ വിചാരണകള്‍ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പ് നടക്കാൻ സാധ്യതയില്ല.












Click it and Unblock the Notifications