ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ്
ഇറാനും ഇസ്രായേല്‍-യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം സങ്കീര്‍ണമായ ഘട്ടത്തിലേക്ക്. ലോകത്തിന്റെ പ്രധാന ഇന്ധന വിതരണ കേന്ദ്രങ്ങളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സാണ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനകം പൂര്‍ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിയായി ഈ തന്ത്രപ്രധാനമായ ജലപാത തടയുമെന്നാണ് ഇറാന്റെ സൈനിക വിഭാഗമായ ഖാത്തം അല്‍-അന്‍ബിയ വ്യക്തമാക്കിയത്. തങ്ങളുടെ തകര്‍ക്കപ്പെട്ട വൈദ്യുതി നിലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചു. യുദ്ധത്തിനു മുന്‍പ് തിരക്കേറിയ ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം നിലവില്‍ അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു.

അമേരിക്കന്‍ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ഓഹരികളുള്ള കമ്പനികളെയും തകര്‍ക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഭീഷണി മുഴക്കി. അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് ഇപ്പോഴുള്ള പ്രസ്താവനകള്‍.
48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കന്‍ നാവികസേനയുടെ വന്‍ സന്നാഹം മേഖലയിലേക്ക് നീങ്ങുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അതേസമയം, ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. തെക്കന്‍ ഇസ്രായേല്‍ നഗരങ്ങളായ അരാദ്, ഡിമോണ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതിന് മറുപടിയായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേല്‍ ശക്തമായ പ്രത്യാക്രമണം നടത്തി. മിഡില്‍ ഈസ്റ്റിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നെന്നേക്കുമായി തകര്‍ക്കപ്പെടുമെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കിയതോടെ ആഗോള എണ്ണ വിപണിയും കടുത്ത ആശങ്കയിലാണ്.
യുദ്ധം ആരംഭിച്ച് നാലാം ആഴ്ച്ചയിലേക്ക് കടക്കുമ്പോള്‍ സമാധാന ശ്രമങ്ങള്‍ എങ്ങുമെത്താത്തത് ആഗോള സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലും ഇറാന്‍-ഇസ്രായേല്‍ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി. യുദ്ധം തടയുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ട്രംപിന്റെയും ഇറാന്റെയും കടുത്ത നിലപാടുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.












Click it and Unblock the Notifications