എല്ലാ കണ്ണുകളും സിംഗപ്പൂരിലേക്ക്... കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും കൈകൊടുത്ത് തുടങ്ങി...
സിങ്കപ്പൂർ സമയം രാവിലെ ഒമ്പത് മണിയോടെ കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപ് ഹോട്ടലിലെത്തി.
സിംഗപ്പൂർ സിറ്റി: എല്ലാ കണ്ണുകളും ഇനി സിംഗപ്പൂരിലേക്ക്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ച സിംഗപ്പൂരിൽ തുടങ്ങി. സാന്റോസ ദ്വീപിലെ കാപ്പല്ലെ ഹോട്ടലിൽ വച്ചാണ് ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം ചർച്ച നടത്തുന്നത്.
സിംഗപ്പൂർ സമയം രാവിലെ ഒമ്പത് മണിയോടെ കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപ് ഹോട്ടലിലെത്തി. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരുവരും മാധ്യമങ്ങളുമായി സംസാരിച്ചു. ചർച്ച വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും, ഉത്തരകൊറിയയുമായി നല്ല ബന്ധമാണെന്നും ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങളെല്ലാം അപ്രസക്തമാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം. ഒരുപാട് പ്രതിസന്ധികളും തടസങ്ങളും മറികടന്നാണ് തങ്ങൾ ചർച്ചയ്ക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷം തന്നെ പരസ്പരം ഹസ്തദാനം ചെയ്തിരുന്നു. ഇതിനുശേഷമാണ് കൂടിക്കാഴ്ച ആരംഭിച്ചത്.
നയതന്ത്രസംഘവും...
നാല് പേരടങ്ങുന്ന നയതന്ത്രസംഘവും ഇരു രാഷ്ട്രത്തലവന്മാർക്കൊപ്പം സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ട്രംപ്-കിം സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം നയതന്ത്രതലത്തിലുള്ള കൂടിക്കാഴ്ചയും നടക്കും. വിദേശകാര്യ സെക്രട്ടറി പോംപയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടൺ, വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻ എന്നിവരാണ് അമേരിക്കൻ സംഘത്തിലുള്ളത്. ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റീ യോങ് ഹോ, കൊറിയൻ വർക്കേഴ്സ് പാർട്ടി പ്രതിനിധി കിം യോങ് ചോൾ, കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻ ഹൂയ് എന്നിവർ കിമ്മിനോടൊപ്പവുമുണ്ട്.
ആണവായുധം...
ഉത്തരകൊറിയയുടെ ആണവായുധപരീക്ഷണങ്ങൾ തന്നെയാകും കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. സിംഗപ്പൂരിലെ ചർച്ചയ്ക്ക് പിന്നാലെ ഉത്തരകൊറിയ ആണവായുധപരീക്ഷണങ്ങൾ നിർത്തുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ആണവനിരായുധീകരണം നടപ്പിലാക്കുന്നതായുള്ള കിം ജോങ് ഉന്നിന്റെ പ്രസ്താവനയും അമേരിക്കയ്ക്ക് പ്രതീക്ഷ നൽകുന്നു.
ദക്ഷിണകൊറിയ...
ഉത്തരകൊറിയ-ദക്ഷിണകൊറിയ തർക്കങ്ങളെ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. ഇതിനുപുറമേ ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലെത്തിക്കാനും, ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഉത്തരകൊറിയക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കും. ആദ്യം ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും നയതന്ത്രതലത്തിലുള്ള കൂടിക്കാഴ്ച ആരംഭിക്കുക.
ഫോണിൽ പോലും...
1950 മുതൽ 53 വരെ നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിന് പിന്നാലെയാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ കടുത്ത ശത്രുത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലെയും തലവന്മാർ ഇതുവരെ ഒരു കൂടിക്കാഴ്ച പോലും നടത്തിയിട്ടില്ല. ഒരു ഫോൺ സംഭാഷണം പോലും ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഉത്തരകൊറിയൻ ഭരണാധികാരിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.