നാറ്റോയുടെ യുഎസ് അംബാസഡർ; മുൻ അറ്റോർണി ജനറൽ മാത്യു വിറ്റേക്കറെ നാമനിർദ്ദേശം ചെയ്ത് ട്രംപ്
വാഷിംഗ്ടൺ: നാറ്റോയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി മാത്യു വിറ്റേക്കറെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ച് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "ശക്തനായ യോദ്ധാവും വിശ്വസ്തനുമായ ദേശസ്നേഹി"യുമാണ് മാത്യു വിറ്റേക്കറെന്ന് ട്രംപ് പറഞ്ഞു.യു എസ് താൽപ്പര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിറ്റേക്കറിന്റെ കഴിവുകളിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് അയോവയിൽ നിന്നുള്ള മുൻ ആക്ടിംഗ് അറ്റോർണി ജനറൽ മാത്യു ജി വിറ്റേക്കർ നാറ്റോയുടെ യുണൈറ്റഡ് സ്റ്റേറ്റ് അംബാസഡറായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും വിറ്റേക്കർ തങ്ങളുടെ നാറ്റോ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിറ്റക്കറുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

മുൻ ആക്ടിംഗ് അറ്റോർണി ജനറലായിരുന്ന മാത്യു വിറ്റേക്കറിന് നിയമത്തിലും പൊതുസേവനത്തിലും ശ്രദ്ധേയമായ പശ്ചാത്തലമുണ്ട്. ട്രംപിൻ്റെ ആദ്യ ഭരണത്തിൽ നവംബർ 2018 മുതൽ ഫെബ്രുവരി 2019 വരെ സേവനമനുഷ്ഠിച്ച വിറ്റേക്കർ, അന്നത്തെ അറ്റോർണി ജനറൽ ജെഫ് സെഷൻസിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2004 മുതൽ 2009 വരെ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ കാലത്ത് അയോവയിലെ സതേൺ ഡിസ്ട്രിക്റ്റിൻ്റെ അറ്റോർണി ആയിരുന്നു. അയോവയിലെ സതേൺ ഡിസ്ട്രിക്റ്റിൻ്റെ യുഎസ് അറ്റോർണി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കാലാവധിയും അയോവ സർവകലാശാലയിൽ നിന്നുള്ള വിദ്യാഭ്യാസ യോഗ്യതകളും ചൂണ്ടിക്കാട്ടി വിറ്റേക്കറുടെ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ നേട്ടങ്ങളും ട്രംപ് ഉയർത്തിക്കാട്ടി.
വിറ്റേക്കർ അയോവ സർവകലാശാലയിൽ നിന്നും ബി എ, എം ബി എ, ജെ ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്. അവിടെ ബിഗ് ടെൻ മെഡൽ ഓഫ് ഓണർ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതേ സമയം, നിയമത്തിലും ഭരണത്തിലും വൈറ്റക്കറിന് വിപുലമായ അനുഭവമുണ്ടായിട്ടും അദ്ദേഹത്തിൻ്റെ ഭരണകാലം വിവാദങ്ങളില്ലാത്തത് ആയിരുന്നില്ല. നീതിന്യായ വകുപ്പിൽ ചേരുന്നതിന് മുമ്പ്, വഞ്ചനാപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ട ഒരു ബിസിനസ്സ് സംരംഭത്തിൽ വിറ്റേക്കർ ഉൾപ്പെട്ടിരുന്നു.












Click it and Unblock the Notifications