വൈറ്റ് ഹൗസിലേക്ക് ചുവട് വെച്ച് ജോ ബൈഡന്‍, ഇറങ്ങാൻ തയ്യാറാവാതെ ട്രംപ്, കടുത്ത നിയമപോരാട്ടത്തിലേക്ക്
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്‍ ചുവട് വെയ്ക്കാനൊരുങ്ങുമ്പോഴും അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ ഡൊണാള്‍ഡ് ട്രംപ്. 73 ദിവസത്തിനുള്ളില്‍ വൈറ്റ് ഹൗസിലേക്ക് മാറാനാണ് ജോ ബൈഡന്റെ നീക്കം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ തട്ടിപ്പ് നടന്നുവെന്ന ആരോപണം കടുപ്പിക്കുകയാണ് ട്രംപ്.
Recommended Video
ലോകനേതാക്കള്‍ അടക്കമുളളവര്‍ ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് രംഗത്ത് വരികയാണ്. എന്ന് മുതല്‍ക്കാണ് മാധ്യമങ്ങള്‍ അമേരിക്കന്‍ പ്രസിഡണ്ട് ആരെന്ന് നിശ്ചയിക്കാന്‍ ആരംഭിച്ചത് എന്നാണ് ട്രംപ് ഉന്നയിക്കുന്ന ചോദ്യം. തിരഞ്ഞെടുപ്പ് ഫലത്തിന് എതിരെ കൂടുതല്‍ ഹര്‍ജികള്‍ കോടതിയില്‍ വരുന്ന ആഴ്ച ട്രംപ് സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ റൂഡി ഗ്വിലിയാനി വ്യക്തമാക്കി. തട്ടിപ്പിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ട്രംപിന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നു.
ട്രംപ് നിയമിച്ച ജനറല്‍ സര്‍വ്വീസസ് അഡ്മിനിട്രേഷന്‍ ഓഫീസര്‍ ജോ ബൈഡന് ഔദ്യോഗികമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുളള കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് അടക്കം ഔദ്യോഗികമായി പ്രവേശനത്തിന് അനുമതി നല്‍കുന്ന കടലാസുകളിലൊന്നും എമിലി മര്‍ഫി ഒപ്പിടാത്തത് കാരണം അധികാര കൈമാറ്റത്തിന് കാലതാമസം വരുന്നതായും വാര്‍ത്തയില്‍ പറയുന്നു.
അതേസമയം പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത ശേഷം പ്രാഥമിക പരിഗണന നല്‍കുന്ന വിഷയങ്ങള്‍ ഏതൊക്കെയെന്ന് ജോ ബൈഡന്റെ വെബ്‌സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ഒപ്പം സാമ്പത്തിക രംഗത്തെ പുനരുദ്ധാരണത്തിനും കാലാവസ്ഥാ മാറ്റം, വംശീയതയുമായി ബന്ധപ്പെട്ട തുല്യതയ്ക്കുമാണ് ബൈഡന്റെ പ്രാഥമിക പരിഗണന.