ചൈനയെ പ്രകോപിപ്പിച്ച് ഡൊണാൾഡ് ട്രംപ്, തായ്‌വാന്‍ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു
കോടിക്കണക്കിന് ഡോളറിന്റെ ആയുധ ഇടപാടാണ് അമേരിക്ക തായ്‌വാനുമായി നടത്തുന്നത്.
ചൈനയെ പ്രകോപിപ്പിക്കുന്ന നടപടിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . തായ്‌വാന്‍ പ്രസിഡന്റ് സയ് ഇങ് വെനുമായി ട്രംപ് ഫോണിൽ സംസാരിച്ചതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങള്‍ ഇരുവരും ചർച്ച ചെയ്തതായി ട്രംപിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തങ്ങളുടെ കീഴിലുള്ള വിഘടിത പ്രദേശമായാണ് ചൈന തായ്‌വാനെ കാണുന്നത്. ചൈനയുടെ ഒറ്റ ചൈന നയം അംഗീകരിച്ച് 1979ൽ അമേരിക്ക തായ്വാൻ വിഷയത്തിൽ പ്രത്യേക നയം രൂപീകരിച്ചിരുന്നു. തായ്‌വാനുമായി ഔദ്യോഗിക നയതന്ത്ര ബന്ധങ്ങൾ അമേരിക്ക പിന്നീട് പിന്തുടർന്നിട്ടില്ല. അതുകൊണ്ട് തന്നെ ട്രംപിന്റെ നടപടി ചൈനയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേ സമയം തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കാനാണ് തായ് പ്രസിഡന്റ് തന്നെ ഫോണിൽ വിളിച്ചതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ഡോളറിന്റെ ആയുധ ഇടപാടാണ് അമേരിക്ക തായ്‌വാനുമായി നടത്തുന്നത്. ഫോണിൽ സംസാരിക്കുമ്പോൾ മാത്രം അതെങ്ങനെ തെറ്റാകുമെന്നും ട്രംപ് ചോദിക്കുന്നു.
ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ചൈനയോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായ ട്രംപിന്റെ നടപടി ഏതായാലും ചൈനയെ വിറളിപിടിപ്പിക്കുമെന്ന് ഉറപ്പാണ്.