ഗാസ 'ഏറ്റെടുക്കല്‍'; ട്രംപും ലോക രാജ്യങ്ങളും രണ്ടു തട്ടില്‍; ഒരേ സ്വരത്തില്‍ റഷ്യയും ചൈനയും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ 'ഏറ്റെടുക്കല്‍' പ്രഖ്യാപനത്തെതുടര്‍ന്ന് അമേരിക്കയും ലോക രാജ്യങ്ങളും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രണ്ടു തട്ടിലായിരിക്കുകയാണ്. റഷ്യ, ചൈന, തുര്‍ക്കി, ഫ്രാന്‍സ്, യുകെ, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിനെതിരേ അണിനിരന്നിരിക്കുകയാണ്. വംശീയ ഉന്മൂലനത്തിനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭാ തലവനും ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.
ഗാസ ഏറ്റെടുത്ത് അമേരിക്ക വികസിപ്പിക്കുമെന്നും ഉല്ലാസകേന്ദ്രമാക്കുമെന്നും ട്രംപ് പറഞ്ഞതിനെതിരേ അറബ് രാജ്യങ്ങളും കൂടി ചേര്‍ന്നതോടെ ലോക നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഭാഗത്തു നിന്ന് വിമര്‍ശനങ്ങളേറ്റു വാങ്ങിയ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.

ഗാസയില്‍ നിന്ന് പാലസ്തീനികളെ ഒഴിപ്പിച്ച് അമേരിക്ക പിടിച്ചടക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ചത്. പാലസ്തീനികളെ സ്വീകരിക്കാനാകില്ലെന്ന് ഈജിപ്തും ജോര്‍ദാനും നിലപാട് സ്വീകരിച്ചതോടെ പോര് പൂര്‍ണമായിരിക്കുകയാണ്.
ട്രംപിന്റെ പ്രഖ്യാപനം റഷ്യയും ചൈനയും തള്ളി. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. മധ്യപൂര്‍വ ദേശത്ത് പരിഹാരം സാധ്യമാകുന്നത് ദ്വിരാഷ്ട്ര കരാറിലൂടെ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ജനതയ്ക്കു നേരെ കൂട്ടായ ശിക്ഷാ നയം പ്രയോഗിക്കുന്നതിനോട് റഷ്യയ്ക്ക് യോജിപ്പില്ല.
ഗാസ മുനമ്പില്‍ നിന്ന് പാലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനോട് ഇറാന്‍ യോജിക്കുന്നില്ലെന്നും തങ്ങളുടെ നിലപാട് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാലസ്തീനികളെ ഒഴിപ്പിക്കുന്നതിനെ ചൈനയും ശക്തമായി എതിര്‍ത്തു. ദ്വിരാഷ്ട്ര പരിഹാരത്തിലൂന്നി പാലസ്തീന്‍ പ്രശ്‌നം കൈക്കാര്യം ചെയ്യണമെന്ന് ചൈന ചൂണ്ടിക്കാട്ടി.
ഗാസയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികള്‍ അര്‍ത്ഥശൂന്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു. പാലസ്തീനികള്‍ പിന്നെ എവിടെയാണ് താമസിക്കുക? ഗാസയെ പരിപാലിക്കേണ്ടത് പാലസ്തീനികള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലികള്‍ക്കും പാലസ്തീനികള്‍ക്കും സമാധാനത്തിലും സുരക്ഷിത ബോധത്തോടെയും താമസിക്കാന്‍ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പിന്തുണക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞു. പാലസ്തീനികളെ പുറത്താക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.
'ഗാസ പാലസ്തീനികളുടെ നാടാണ്, ഗാസയില്‍ പാലസ്തീനികള്‍ തന്നെ താമസിക്കണമെന്നതാണ് സ്‌പെയിന്റെ നിലപാടെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു.
ട്രംപിന്റെ നിര്‍ദേശം സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും തള്ളി. അധികാരത്തിലേറിയ ഉടന്‍ പാലസ്തീന്‍ വിഷയത്തിലുള്ള ട്രംപിന്റെ നിലപാടുകള്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള കടുത്ത ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications