ചൈനയ്ക്ക് യുഎസ്സില്‍ കാലുകുത്താനാവില്ല, യുഎസ് സ്റ്റോക് എക്സ്ചേഞ്ചിലും പൂട്ടിട്ട് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങും മുമ്പ് ചൈനയെ എല്ലാവിധത്തില്‍ പൂട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനികളെ യുഎസ് സ്റ്റോക് എക്സ്ചേഞ്ചില്‍ നിന്ന് ഒഴിവാക്കുന്ന പുതിയ നിയമത്തിലാണ് ട്രംപ് ഒപ്പിട്ടത്. ഇത് പ്രകാരം ഇനി യുഎസ്സ് ഓഹരികള്‍ വാങ്ങാനോ നിക്ഷേപം നടത്താനോ കമ്പനികള്‍ക്ക് സാധിക്കില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ ഓഡിറ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അനുസരിക്കാന്‍ നിര്‍ബന്ധിതരാവും. ചൈനയെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന നീക്കമാണിത്.
അടുത്ത മാസം ട്രംപ് ഔദ്യോഗികമായി അധികാരം ഒഴിയേണ്ടതാണ്. അതിന് മുമ്പ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരമാവധി പ്രകോപനം ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് ട്രംപ് നടത്തുന്നത്. ഇറാനുമായും ചൈനയുമായും നിരന്തരം ട്രംപ് കൊമ്പുകോര്‍ക്കുന്നുണ്ട്. ദ ഹോള്‍ഡിംഗ് ഫോറിന് കമ്പനീസ് അക്കൗണ്ടബിള്‍ ആക്ട് പ്രകാരം വിദേശ കമ്പനികളെ അമേരിക്കന്‍ ഓഹരി വിപണി ചട്ടങ്ങള്‍ പാലിക്കാത്തവരെ ഉള്‍പ്പെടുത്തില്ല. തുടര്‍ച്ചയായി മൂന്ന് തവണ ഈ നിയമപ്രകാരം ഓഡിറ്റിന് വിദേശ കമ്പനികള്‍ വിധേയരാവണം. ഈ നിയമം എല്ലാ വിദേശ കമ്പനികള്‍ക്കും ബാധകമാണ്.
അതേസമയം എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണെങ്കിലും, ചൈന ലക്ഷ്യമിട്ടാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ആലിബാബ, ടെക് കമ്പനിയായ പിന്‍ഡുവോഡുവോ, എണ്ണ കമ്പനിയായ പെട്രോചൈന എന്നിവരെ പൂട്ടാനുള്ള തന്ത്രമാണിത്. ചൈനീസ് ബിസിനസിനെ നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് യുഎസ്സിലെ നേതാക്കള്‍ പറയുന്നു. യുഎസ്സില്‍ കൊവിഡ് വന്ന ശേഷമാണ് ചൈനയ്ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ട്രംപ് ആരംഭിച്ചത്. യുഎസ്സിലെ കമ്പനികള്‍ വിദേശ സര്‍ക്കാരുകളാണോ അവരുടെ ഉടമകളെന്നോ അല്ലെങ്കില്‍ അവ നിയന്ത്രിക്കുന്നതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇനി വെളിപ്പെടുത്തേണ്ടി വരും.
ചൈന ട്രംപിന്റെ തീരുമാനത്തെ തള്ളി. തങ്ങള്‍ക്കെതിരെയുള്ള വിവേചനപരമായ നയമാണ് ഇതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. രാഷ്ട്രീയപരമായി ചൈനീസ് കമ്പനികളെ തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്നും ചൈന പറഞ്ഞു. അതേസമയം ചൈന ഇത്രയും കാലം തങ്ങളുടെ വിദേശത്തുള്ള കമ്പനികളുടെ വിവരങ്ങള്‍ കൈമാറാനോ അവയില്‍ നിരീക്ഷണം നടത്താനോ അനുവദിച്ചിരുന്നില്ല. അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ചൈന വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴതിനെ പൂര്‍ണമായും യുഎസ് തള്ളിയിരിക്കുകയാണ്.