താനാണ് ജയിച്ചതെന്ന് ട്രംപ് വീണ്ടും, അമേരിക്കയിലെ തെരുവുകൾ പോർക്കളമാക്കി ട്രംപ് അനുകൂലികൾ
വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ശേഷമുളള സംഘര്‍ഷങ്ങള്‍ അമേരിക്കയില്‍ തുടരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിച്ചതിന് പിറകെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡൊണാള്‍ഡ് ട്രംപിന്റെയും അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്.
ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡെമോക്രാറ്റുകളും കൂടി തെരുവിലേക്ക് ഇറങ്ങിയതോടെ പലയിടത്തും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒരാള്‍ക്ക് കുത്തേല്‍ക്കുകയും സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 20 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയം മോഷ്ടിക്കുകയാണ് എന്നും അത് അവസാനിപ്പിക്കൂ എന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല ഓരോ വോട്ടും എണ്ണണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വാഷിംഗ്ടണില്‍ പ്രതിഷേധക്കാര്‍ കൊള്ളയും കൊളളി വെപ്പും നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രീഡം പ്ലാസ മുതല്‍ സുപ്രീം കോടതി വരെയാണ് ട്രംപ് അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രണ്ട് പക്ഷത്ത് നിന്നും ഉളള ആളുകള്‍ പരസ്പരം ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ബോധം കെട്ട് വീണ ആളെ ചിലര്‍ കൊളളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ കുത്തേറ്റ ആള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ നിർണായകമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അഭിപ്രായ സർവ്വേകളുടെ പ്രവചനം ശരിവെച്ചാണ് ജോ ബൈഡൻ വിജയിച്ചത്. ഇലക്ടറൽ വോട്ടുകളിലും പോപ്പുലർ വോട്ടുകളിലും ബൈഡനാണ് മുന്നിലെത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. ബൈഡന്റെ വിജയം ഇതുവരെ ട്രംപ് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല ഇന്നും താനാണ് വിജയിച്ചത് എന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.