ഫണ്ട് നൽകുന്നത് അമേരിക്ക, സ്നേഹം ചൈനയോട്! ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്!
വാഷിംഗ്ടണ്‍: മരുന്ന് കയറ്റുമതിയുടെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള ഫണ്ട് വെട്ടിക്കുറയ്ക്കും എന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
Recommended Video
ചൈനയോട് ലോകാരോഗ്യ സംഘടയ്ക്ക് സ്‌നേഹക്കൂടുതലുണ്ട് എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ആരോപിക്കുന്നത്. ലോകത്ത വിറപ്പിച്ച കൊവിഡ് വൈറസ് ബാധയുടെ തുടക്കം ചൈനയില്‍ നിന്ന് ആയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ ഭീഷണി. വിശദാംശങ്ങളിലേക്ക്...
ഫണ്ടിംഗ് അവസാനിപ്പിക്കും
ലോകാരോഗ്യ സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് അമേരിക്ക. ഡബ്ല്യുഎച്ച്ഓക്ക് നല്‍കുന്ന ഫണ്ടിംഗ് അവസാനിപ്പിക്കും എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. കൊവിഡിന് തുടക്കമിട്ട ചൈന രോഗത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയുമാണ്.
ചൈനയോട് പക്ഷപാതിത്വം
ലോകാരോഗ്യ സംഘടന കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചൈനയോട് പക്ഷപാതിത്വം കാണിക്കുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. അതിനാല്‍ ഇനി അമേരിക്ക ഡബ്ല്യൂഎച്ച്ഓക്ക് ഫണ്ട് നല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഫണ്ട് എത്രമാത്രം വെട്ടിക്കുറയ്ക്കും എന്ന് ട്രംപ് പറഞ്ഞിട്ടില്ല. അമേരിക്കയ്ക്ക് ആദ്യം എന്നതാണ് കൊവിഡില്‍ അടക്കം ട്രംപിന്റെ നിലപാട്.
ട്രംപ് നിലപാട് മാറ്റി
നേരത്തെ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് എതിരെ അടക്കം ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫണ്ട് വെട്ടിക്കുറയ്ക്കും എന്ന് പറഞ്ഞ അതേ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ട്രംപ് നിലപാട് മാറ്റുകയും ചെയ്തു. ഉടനെ തന്നെ അത് ചെയ്യും എന്നല്ല താന്‍ പറയുന്നത്. എന്നാല്‍ ഫണ്ടിംഗ് അവസാനിപ്പിക്കുന്ന കാര്യം അമേരിക്ക ആലോചിക്കും എന്ന് ട്രംപ് പറഞ്ഞു.
അവര്‍ തെറ്റായിരുന്നു
'' തങ്ങളാണ് അവരുടെ പണത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നത്. എന്നാല്‍ താന്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. അവര്‍ തെറ്റായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അവര്‍ക്ക് അത് ആഹ്വാനം ചെയ്യാമായിരുന്നു. പല കാര്യങ്ങളിലും അവരുടെ നിലപാട് തെറ്റായിരുന്നു''. അവര്‍ക്ക് പല കാര്യങ്ങളും അറിയാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു..
ചൈന കേന്ദ്രീകൃതം
ചൈനയോട് ഡബ്ല്യുഎച്ച്ഒ പക്ഷപാതിത്വം കാണിക്കുന്നത് ശരിയല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലും ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും എതിരെ ട്രംപ് രംഗത്ത് വന്നിരുന്നു. ഡബ്ല്യൂഎച്ച്ഒ ചൈന കേന്ദ്രീകൃതമാണ് എന്നാണ് ട്രംപിന്റെ ആരോപണം. വൈറസ് വ്യാപനം തടയാനുളള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളെ കുറിച്ചുളള ഡബ്ല്യൂഎച്ച്ഒ നിര്‍ദേശത്തേയും ട്രംപ് വിമര്‍ശിച്ചു.
കണക്കുകളിൽ സംശയം
ചൈനയ്ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കണം എന്നുളള അവരുടെ ഉപദേശം ഭാഗ്യവശാല്‍ താന്‍ തളളിയിരുന്നു എന്നും ട്രംപ് ട്വീറ്റ് ചെയ്തു. ചൈനയില്‍ നിന്നുളളവര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍ നിന്നും, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍സില്‍ നിന്നും കൊവിഡുമായി ബന്ധപ്പെട്ട് ചൈന രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ചൈനയിലെ കൊവിഡ് കണക്കുകള്‍ സംബന്ധിച്ച് ട്രംപും സംശയം ഉന്നയിച്ചിരുന്നു.