ഭരണത്തിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ട്രംപ് ഇന്ത്യയിലേക്ക്? വൈകാതെ ചൈനയും സന്ദർശിച്ചേക്കും
വാഷിങ്ടൺ: അധികാരമേൽക്കുന്നതിന് പിന്നാലെ വിദേശരാജ്യങ്ങളും നേതാക്കളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ആദ്യപടിയായി ഇന്ത്യയും ചൈനയും ട്രംപ് സന്ദർശിച്ചേക്കുമെന്നാണ് സൂചന. ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അധികാരമേറ്റ് 100 ദിവസത്തിനുള്ളിൽ തന്നെ ചൈനയും സന്ദർശിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികളായിരിക്കും ട്രംപ് സ്വീകരിക്കുക.
ഡിസംബറിലെ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഇന്ത്യ സന്ദർശനം സംബന്ധിച്ച് ട്രംപ് പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഭരണത്തിൽ തിരിച്ചെത്തുന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച നടക്കും. സത്യപ്രതിജ്ഞ ചടങ്ങിലും ഇന്ത്യക്കും ചൈനയ്ക്കും ക്ഷണമുണ്ട്. ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കും പങ്കെടുക്കുക. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനേയും ട്രംപ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

'ഷി ജിൻപിങ്ങുമായി സംസാരിച്ചു. സംഭാഷണം ഇരുരാജ്യങ്ങൾക്കും അനുകൂലമായിരുന്നു. യുഎസും ചൈനയുംചേർന്ന് നിരവധി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും.വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു. ലോകത്തെ കൂടുതൽ സമാധാനപരവും സുരക്ഷിതവുമാക്കാൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ എല്ലാ രീതിയിലും പ്രവർത്തിക്കും', എന്നായിരുന്നു ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് എക്സിൽ കുറിച്ചത്.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ ഷി ജിൻപിങ് പങ്കെടുക്കില്ല. പകരം വൈസ് പ്രസിഡന്റ് ഹാൻ സെങ് ആയിരിക്കും പങ്കെടുക്കുക. ചൈനയിൽ നിന്നുള്ള നേതാക്കൾ വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്ന പതിവ് ഇല്ല. ഇതാദ്യമായാണ് ചൈന ഇത്തരത്തിൽ പങ്കെടുക്കുന്നത്.
അതിനിടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ വാഷിങ്ടണിലെ കാപിറ്റോളിൽ പുരോഗമിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ ട്രംപ് കഴിഞ്ഞ ദിവസം തന്നെ വാഷിങ്ടണിലെത്തി. ഇത് രണ്ടാം തവണയാണ് ട്രംപ് യുഎസിന്റ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ചടങ്ങിൽ ഏകദേശം 500,000 ആളുകൾ പങ്കെടുത്തേക്കും. യുഎസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
മുൻ പ്രസിഡന്റുമാരായ ബാരക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ
ഇലോൺ മസ്ക്, മാർക് സക്കർബെർഗ്, ജെസ് ബെസോസ്, ആപ്പിൾ സിഇഒടിം കുക്ക്, ടിക് ടോക് സിഇഒ ഷോ ച്യൂ എന്നിവർക്ക് ക്ഷണമുണ്ട്. നിരവധി ലോക നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications