ട്രംപിന് ട്വിറ്ററും പണി കൊടുക്കുന്നു, ഇനി ബാന്‍ നേരിടേണ്ടി വരും, സംരക്ഷണം ജനുവരിയില്‍ നഷ്ടമാകും!!
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് ഇനി വരാന്‍ പോകുന്നത് കഷ്ടകാലമാണ്. നേരത്തെ തന്നെ വൈറ്റ് ഹൗസ് ദുരുപയോഗത്തിന് അദ്ദേഹത്തിനെതിരെ അന്വേഷണം വന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററും ട്രംപിന് പണി കൊടുക്കാന്‍ ഒരുങ്ങുകയാണ്. ട്വിറ്ററില്‍ അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ട്രംപിന് ലഭിച്ചിരുന്ന സംരക്ഷണം ഒഴിവാക്കാന്‍ പോവുകയാണ് ട്വിറ്റർ. ജനുവരി 2021 മുതല്‍ പ്രകോപനപരമോ വ്യാജമായതോ ആയ ട്വീറ്റ് ട്രംപില്‍ നിന്നുണ്ടായാല്‍ അദ്ദേഹം ട്വിറ്റര്‍ ബാന്‍ നേരിടേണ്ടി വരും. വിലക്ക് വന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് വരെ ട്രംപിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്.
Recommended Video
നേരത്തെ പല തരത്തിലുള്ള വ്യാജമായ ട്വീറ്റുകളും പ്രസ്താവനകളും ട്രംപ് ട്വിറ്ററിലൂടെ നടത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ വിലക്കിയിരുന്നില്ല. പകരം അത്തരം ട്വീറ്റുകള്‍ നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. നിരവധി പേര്‍ ട്രംപിന്റെ ട്വീറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടായിരുന്നില്ല. ബൈഡന്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യുഎസ്സിലെ ഏതൊരു പൗരനെയും പോലെ ട്രംപും ട്വിറ്റര്‍ നിയമങ്ങള്‍ അനുസരിക്കേണ്ടി വരും. ജനുവരി 20നാണ് ബൈഡന്റെ സ്ഥാനാരോഹണം. അതേസമയം ട്വിറ്ററിലൂടെ ജനപ്രീതി നേടിയ നേതാവാണ് ട്രംപ്. ആക്ടീവായി അദ്ദേഹം സമൂഹ മാധ്യമങ്ങളിലുമുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണമായിരുന്നത്.
നേരത്തെ കൊറോണവൈറസിനെ കുറിച്ചടക്കം തെറ്റായ വിവരങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സ്ഥിരമായി ട്രംപിന്റെ ട്വീറ്റുകള്‍ അത്തരം സ്വഭാവത്തിലുള്ളതാണ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ ട്രംപ് വലിയ തിരിച്ചടി ട്വിറ്ററില്‍ നിന്ന് നേരിടും. ട്വിറ്റര്‍ സാധാരണ അവരുടെ പോളിസികളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കുന്നവരുടെ അക്കൗണ്ടുകളാണ് പൂട്ടിക്കാറുള്ളത്. എന്നാല്‍ ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് നേരെ അവര്‍ നടപടിയെടുക്കാറില്ല. അത് ഓരോ രാജ്യത്തും ട്വിറ്ററിന്റെ നിലനില്‍പ്പ് കൂടി മുന്നില്‍ കണ്ടാണ്. ലോകനേതാക്കളുടെ ട്വീറ്റുകള്‍ പൊതുജനതാല്‍പര്യാര്‍ത്ഥം മാനിച്ചാണ് നിലനിര്‍ത്താറുള്ളത്. അല്ലാത്തവ നീക്കം ചെയ്യാറുണ്ടെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.
ട്രംപിന്റെ മുമ്പുള്ള പോസ്റ്റുകള്‍ അടക്കം ട്വിറ്റര്‍ വീണ്ടും വിലയിരുത്തും. പ്രത്യേകിച്ച് വിദ്വേഷം നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ട്വീറ്റുകളാണ് വിലയിരുത്തുക. ലോകനേതാക്കളുടെ കാര്യത്തില്‍ മുന്നറിയിപ്പുകളും ലേബലുകളും വെച്ചാണ് ട്വിറ്റര്‍ ഓരോ ട്വീറ്റും അനുവദിക്കുക. ചില ട്വീറ്റുകളില്‍ ഇത്തരം കണ്ടന്റുകള്‍ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി അത് മാര്‍ക്ക് ചെയ്യാറുണ്ടെന്നും അധികൃതര്‍ പഞ്ഞു. അതേസമയം സാധാരണ വ്യക്തികള്‍ക്ക് ഇത്തരം പരിഗണന ഉണ്ടാവില്ല. അതേസമയം ട്രംപിന്റെ ട്വീറ്റ് ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയ ശേഷം ട്വിറ്ററുമായി തുറന്ന യുദ്ധത്തിലാണ് ട്രംപ്. തെരഞ്ഞെടുപ്പ് സമയത്തും ട്രംപിന്റെ പല ട്വീറ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്വിറ്റര്‍ പറഞ്ഞിരുന്നു.