ഡൊണാള്‍ഡ് ട്രംപ് സ്വയം മാപ്പ് നല്‍കില്ല, പടിയിറങ്ങും മുൻപ് നൂറോളം പേർക്ക് മാപ്പും ശിക്ഷയിളവും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ഡൊണാള്‍ഡ് ട്രംപ് സ്വയം മാപ്പ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം വൈറ്റ് ഹൗസില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് നൂറോളം പേരുടെ മാപ്പപേക്ഷ ട്രംപ് അംഗീകരിച്ചേക്കും. മാത്രമല്ല ശിക്ഷാ ഇളവുകള്‍ സംബന്ധിച്ചും ട്രംപ് തീരുമാനമെടുത്തേക്കും എന്നാണ് വൈറ്റ് ഹൗസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രസിഡണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ട്രംപ് സ്വയം മാപ്പ് നല്‍കിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിലെ ഉപദേശകരോട് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. സ്വയം മാപ്പ് നല്‍കുന്നത് ട്രംപ് തെറ്റുകാരനാണ് എന്ന പ്രതീതി സൃഷ്ടിക്കും എന്നുളള ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആ നീക്കത്തില്‍ നിന്നുളള പിന്മാറ്റം എന്നാണ് വിവരം.
സ്വയം മാപ്പ് നല്‍കാനുളള ട്രംപിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വയം മാപ്പ് നല്‍കല്‍ ഭരണഘടനാ വിരുദ്ധമാണ് എന്നും സ്വന്തം കേസുകളില്‍ സ്വയം വിധി പറയുന്നത് അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വയം മാപ്പ് നല്‍കല്‍ ഭരണഘടനയ്ക്ക് അനുസൃതമാണ് എന്നും മാപ്പ് നല്‍കാനുളള അധികാരം ഭരണഘടനയില്‍ വിശാലാര്‍ത്ഥത്തിലാണ് നല്‍കിയിരിക്കുന്നത് എന്ന് മറുവിഭാഗവും വാദിക്കുന്നു.
ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച ട്രംപിനെ യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. ജനുവരി 6ന് യുഎസ് കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ ഉത്തരവാദിത്തം ചുമത്തിയാണ് ഇംപീച്ച്‌മെന്റ്. ഇനി സെനറ്റില്‍ ട്രംപിന്റെ വിചാരണ നടക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 2024ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിന് മത്സരിക്കാന്‍ സാധിക്കില്ല.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ