അഫ്ഗാനിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം; 50 ലേറെ മരണം
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും ബഗ്‌ലാന്‍ പ്രവിശ്യയിലും വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമികളുടെ വെടിവയ്പ്പിലും സ്ഫോടനത്തിലുമാണ് അപകടമുണ്ടായത്.സ്ഫോടനത്തിൽ ഐസിസ് ബന്ധം സ്ഥിരീകരിക്കുന്നു.തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു

കാബൂള്‍ കേന്ദ്രത്തില്‍ 48 മരണം
കാബൂളിലെ വോട്ടര്‍ ഐ.ഡി രജിസ്‌ട്രേഷന്‍ കേന്ദ്രത്തിന്റെ കവാടത്തില്‍ അക്രമി നടത്തിയ സ്‌ഫോടനത്തിലാണ് 48 പേര്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് മേധാവി മുഹമ്മദ് ദാവൂദ് അമീന്‍ പറഞ്ഞു. അതിനു ശേഷം ബഗ്‌ലാന്‍ പ്രവിശ്യയിലെ ഫൂലെ കുംരി നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേരും കൊല്ലപ്പെട്ടു. ഇവിടെയും വോട്ടിംഗ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

പിന്നില്‍ ഐഎസ് ഭീകരര്‍
കാബൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ ബഗ് ലാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശിയാ ഹസാര ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന കാബൂളിലെ ദശ്‌തെ ബര്‍ച്ചിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെ നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യം
സ്‌ഫോടനത്തിനിരകളായവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പാര്‍ലമെന്റിലേക്കും ജില്ലാ കൗണ്‍സിലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 20ന് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടനങ്ങളുണ്ടായിരിക്കുന്നത്. സുരക്ഷിതമായ തെരഞ്ഞെടുപ്പ് നടത്താന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്ന സന്ദേശമാണ് സ്‌ഫോടനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആക്രമണങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

പോലിസുകാര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച ഘോര്‍ പ്രവിശ്യയിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ നിന്ന് താലിബാന്‍ പോരാളികള്‍ രണ്ട് പോലിസുദ്യോഗസ്ഥരെയും മൂന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ജലാലാബാദിലെ ഒരു വോട്ടിംഗ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിന് നേരെ വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ കൊല്ലപ്പെടുകയുണ്ടായി. ബഗ്ദിസ് പ്രവിശ്യലെ ഖലായെ നവിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിനു നേരെ വെള്ളിയാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനു വേണ്ടി കഴിഞ്ഞയാഴ്ചയാണ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.












Click it and Unblock the Notifications