വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...
ഖബറോസ്ക് നിവാസികൾ കഴിഞ്ഞ രണ്ട് ദിവസമായി അമൂർ നദിക്കരയിലേക്ക് പോയിട്ടേ ഇല്ല.
മോസ്കോ: സൈബീരിയയിലെ ഖബറോസ്ക് നിവാസികൾക്ക് ഇനിയും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. എന്നും മീൻ പിടിക്കാൻ പോയിരുന്ന ഖബറോസ്ക് നിവാസികൾ കഴിഞ്ഞ രണ്ട് ദിവസമായി അമൂർ നദിക്കരയിലേക്ക് പോയിട്ടേ ഇല്ല. നദീ തീരത്ത് നിന്ന് വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ 54 കൈപ്പത്തികളാണ് ഖബറോസ്കുകാരുടെ ഉറക്കം കെടുത്തുന്നത്.
രണ്ടുദിവസം മുൻപാണ് ഏവരെയും ഞെട്ടിച്ച ആ സംഭവമുണ്ടായത്. തണുത്തുറഞ്ഞ അമൂർ നദിയുടെ കരയിൽ വെട്ടിമാറ്റിയ നിലയിൽ ഒരു കൈപ്പത്തി കിടക്കുന്നത് നാട്ടുകാരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഈ കൈപ്പത്തി എവിടെ നിന്ന് വന്നതാകുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ദുരൂഹ സാഹചര്യത്തിൽ ഒരു ബാഗും സമീപത്ത് കിടക്കുന്നത് കണ്ടത്.
54 കൈപ്പത്തികൾ....
എന്നാൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗ് തുറന്ന നാട്ടുകാരൻ ഞെട്ടിവിറച്ചു. വെട്ടിമാറ്റിയ നിലയിലുള്ള 54 കൈപ്പത്തികളാണ് ബാഗിനുള്ളിൽ നിന്നും കിട്ടിയത്. സൈബീരിയയിലെ ഖബറോസ്ക് നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് വെട്ടിമാറ്റിയ കൈപ്പത്തികൾ കണ്ടെത്തിയത്. നദീതീരത്ത് മീൻപിടിക്കുന്ന സ്ഥലത്ത് നിന്നാണ് ബാഗിൽ ഉപേക്ഷിച്ച നിലയിൽ 54 കൈപ്പത്തികളും കണ്ടെത്തിയത്. എന്നാൽ ഇത് എവിടെ നിന്ന് വന്നുവെന്നോ എങ്ങനെയാണ് കൈപ്പത്തികൾ വെട്ടിമാറ്റിയതെന്നോ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. എന്തായാലും സൈബീരിയൻ പോലീസ് സ്ഥലത്തെത്തി ഈ കൈപ്പത്തികളെല്ലാം വിശദമായി പരിശോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വെട്ടിമാറ്റിയത്...
വെട്ടിമാറ്റിയ നിലയിൽ കൈപ്പത്തികൾ കണ്ടെത്തിയതിന് പിന്നാലെ ഇത് എവിടെ നിന്ന് വന്നുവെന്നാണ് നാട്ടുകാരും മാധ്യമങ്ങളും പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതുസംബന്ധിച്ച് പലരുടെയും അഭിപ്രായങ്ങൾ കോർത്തിണക്കി വ്യത്യസ്തമായ നിഗമനങ്ങളാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് വെട്ടിമാറ്റിയ കൈപ്പത്തികളാകാം നദീ തീരത്ത് നിന്ന് കണ്ടെത്തിയതെന്നാണ് ചിലരുടെ അനുമാനം. ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാരീതികൾ നടപ്പാക്കുന്ന പ്രദേശത്ത് നിന്നും ഒഴിവാക്കിയ കൈപ്പത്തികൾ ഖബറോസ്കിൽ എത്തിയതാകുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയ 54 കൈപ്പത്തികളും ഏതെങ്കിലും ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ നിന്ന് മുറിച്ചു മാറ്റിയതാകാമെന്നും നിഗമനമുണ്ട്. പക്ഷേ, ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഭീതിയിൽ...
ഇതിനെക്കാളേറെ ഗൗരവകരമായ മറ്റൊരു നിഗമനമാണ് പ്രദേശവാസികളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത്. വൃക്ക, കണ്ണ് അടക്കമുള്ള അവയവങ്ങൾ മോഷ്ടിക്കുന്നവരാകും ഇതിനു പിന്നിലെന്ന നിഗമനമാണത്. ആവശ്യമുള്ള അവയവങ്ങൾ ശരീരത്തിൽ നിന്നും എടുത്ത ശേഷം മൃതദേഹങ്ങൾ തിരിച്ചറിയാതിരിക്കാൻ വേണ്ടി കൈപ്പത്തികൾ മുറിച്ചു മാറ്റി വികൃതമാക്കിയതാകും എന്നാണ് ഇവർ പറയുന്നത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാലും ഇങ്ങനെയൊരു പൈശാചികമായ കൃത്യത്തിന് പിന്നിൽ ആരായിരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പിടിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യങ്ങളെല്ലാം ദുരൂഹമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരിശോധന...
അതേസമയം, വെട്ടിമാറ്റിയ നിലയിൽ കൈപ്പത്തികൾ കണ്ടെത്തിയ ബാഗിന് സമീപത്ത് നിന്നും ആശുപത്രികളിൽ ഉപയോഗിക്കുന്ന ബാൻഡേജുകൾ കണ്ടതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ ബാൻഡേജുകൾക്ക് പുറമേ ആശുപത്രിയിൽ ഉപയോഗിക്കുന്ന ഷൂ കവറുകളും ബാഗിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അത്രമേൽ അസഹനീയമായിരുന്നു കൈപ്പത്തികൾ നിരത്തി വച്ചപ്പോഴത്തെ രംഗമെന്നാണ് ചില നാട്ടുകാർ പറഞ്ഞത്. കണ്ടെത്തിയ 54 കൈപ്പത്തികളിൽ ഒന്നിൽ നിന്ന് വിരലടയാളം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ നദീതീരത്ത് നിന്നും കൈപ്പത്തികൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല. സൈബീരിയൻ ടൈംസാണ് പോലീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...
ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...
നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ