സൗദിയില്‍ മയക്കുമരുന്നിനെതിരായ കാംപയിന് ശക്തമാക്കി; ആറു മാസത്തിനിടയില്‍ പിടിയിലായത് 1628 പേര്
റിയാദ്: സൗദിയില്‍ മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതേത്തുടര്‍ന്ന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1628 പേര് പിടിയിലായതായി പോലിസ് അറിയിച്ചു. 1024 വിദേശികളും 604 സൗദികളുമാണ് ഇതിന്റെ പേരില്‍ പിടിയിലായത്. 41 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2017 സപ്തംബര്‍ മുതലാണ് സൗദിയില്‍ മയക്കുമരുന്ന് കടത്തിനെതിരായ കാംപയിന് ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കുകയും അതിര്‍ത്തികളിലെ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ പോലിസ് റെയിഡുകളും പരിശോധനകളും നടത്തി. മയക്കുമരുന്നു റാക്കറ്റിന് വലിയ തിരിച്ചടിയാണ് വന്തോക്കുകളടക്കം ഇത്രയും പേരുടെ അറസ്റ്റെന്ന് പോലിസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. മയക്കു മരുന്ന് കടത്തുന്നവര്‍ക്കു പുറമെ, അത് സ്വീകരിക്കുന്നവര്‍, വാനഹങ്ങളില് കടത്താന്‍ സഹായിക്കുന്നവര്‍, മയക്കുമരുന്നിന്റെ വിതരണക്കാര്‍ തുടങ്ങിയവരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പലയിടങ്ങില്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗത്തുനിന്ന് പോലിസിനു നേരെ സായുധ ആക്രമണങ്ങള്‍ നടന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 33 ഓഫീസര്‍മാര്‍ക്കാണ് പരിക്കേറ്റത്. പോലിസുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ 10 മയക്കുമരുന്ന് കടത്തുകാര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 20.4 ദശലക്ഷം ആംഫെറ്റാമിന്‍ ഗുളകകള്‍, 18 ടണ്‍ ഹാഷിഷ്, 205 മില്ലിഗ്രാം ഹെറോയിന്‍, 450 ഗ്രാം കൊക്കെയ്ന്‍ തുടങ്ങിയവ പിടിച്ചെടുക്കാന്‍ സാധിച്ചു. റെയിഡിനിടയില്‍ 439 ആയുധങ്ങള്‍, 13086 തിരകള്‍, 24.7 ദശലക്ഷം റിയാല്‍ എന്നിവയും മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് പിടിച്ചെടുക്കാനായതായും പോലിസ് അറിയിച്ചു.