ബ്രസീല്‍ ജയിലില്‍ തല വെട്ടി മാറ്റിയ നിലയില്‍ 30 മൃതദേഹങ്ങള്‍, ഈ ക്രൂരതക്ക് പിന്നില്‍..
ബ്രസീലിയ: വടക്കന്‍ ബ്രസീലിലെ ജയിലിലുണ്ടായ കലാപത്തില്‍ 33 തടവുകാര്‍ മരിച്ചു. തല വെട്ടിമാറ്റിയ നിലയില്‍ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റൊറൈമ സംസ്ഥാനത്തെ ജയിലിലാണ് സംഭവം.
മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ജയിലില്‍ കലാപത്തിന് കാരണമായതന്ന് നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ ഉസൈല്‍ കാസ്‌ട്രോ പറഞ്ഞു. റൊറൈമയിലെ മൊന്റി ക്രിസ്റ്റോ റൂറല്‍ പെനിറ്റന്‍ഷ്യറി ജയിലിലാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. ഈ ജയിലില്‍ തടവുകാരുടെ എണ്ണം പരിധിയുലും ഇരട്ടിയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പിസിസി എന്നറിയപ്പെടുന്ന മാഫിയ സംഘത്തിലെ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണം. ഇവരില്‍ പെട്ടവര്‍ തന്നെയാണ് കൊല്ലപ്പെട്ടത്. രാജ്യദ്രോഹം, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതികളായവരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇവരില്‍ ചിലര്‍ സെല്ലുകളുടെ പൂട്ട് തകര്‍ത്ത് രക്ഷപ്പെടാന്‍ നോക്കിയെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
സംഘര്‍ഷം വ്യാപിച്ചതോടെ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് നിയമമന്ത്രി അലക്‌സാണ്ടര്‍ മൊറെസ് പറഞ്ഞു. 2012ല്‍ പിസിസി സംഘമായിരുന്നു ബ്രിസീലിലെ ഏറ്റവും വലിയ മാഫിയ സംഘം. മയക്ക് മരുന്ന് വില്‍പ്പനയിലൂടെ ഇവര്‍ പ്രതിവര്‍ഷം സമ്പാദിച്ചിരുന്നത് 3.2 കോടി ഡോളറാണ്.
സാവോപോളിയിലാണ് ഈ സംഘത്തിന്റെ രൂപീകരണം. അവിടുത്തെ ജയിലില്‍ പിസിസിയില്‍പ്പെട്ട 6500 പേര്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. പുതിയ സംഭവം ഞായറാഴ്ച മനോസിലുണ്ടായ ജയില്‍ കലാപവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. അവിടെ പിസിസി അംഗങ്ങളും മറ്റൊരു മാഫിയ വിഭാഗമായ എഫ്ഡിഎന്നും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 17 മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിനിടെ രക്ഷപ്പെട്ട 87 പേരില്‍ 40 പേരെ പോലിസ് പിടികൂടി.
റൊറൈമ ജയിലില്‍ 1400 തടവുകാരാണുള്ളത്. ഇവിടെ പാര്‍ക്കാന്‍ സൗകര്യമുള്ളത് 700 പേര്‍ക്ക് മാത്രമാണ്. ഇരട്ടി തടവുകാര്‍ ഉള്ളതുകൊണ്ട് ഇവരെ നിയന്ത്രിക്കാന്‍ പലപ്പോഴും പോലിസിന് സാധിക്കാറില്ല. രാജ്യത്തെ ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിന് പ്രത്യേക പദ്ധതി ബ്രസീല്‍സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പുതിയ ജയിലുകള്‍ നിര്‍മിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.