ഇസ്രയേൽ തലസ്ഥാനത്തേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാൻ ഫ്‌ളൈ ദുബായ്, പുതിയ നീക്കം
ദുബായ്: ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ദുബായില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കാൻ ദുബായ് ആസ്ഥാനമായ വിമാനക്കമ്പനി ഫ്‌ളൈ ദുബായ്. നവംബര്‍ 26 മുതല്‍ ഇസ്രയേലിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രയേലും യുഎഇയുമായി ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പിട്ടിരുന്നു. അതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുകയാണ്.
നവംബര്‍ 26ന് ദുബായിക്കും ടെല്‍ അവീവിനും ഇടയിലായി രണ്ട് പ്രതിദിന സര്‍വ്വീസുകള്‍ക്കാണ് തുടക്കം കുറിക്കുക എന്ന് ഫ്‌ളൈ ദുബായ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആഴ്ചയില്‍ ടെല്‍ അവീവിലേക്ക് 14 സര്‍വ്വീസുകള്‍ നടത്തും. ഫ്‌ളൈ ദുബായി വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇരുരാജ്യങ്ങളും അടുത്തിടെ വ്യോമഗതാഗത കരാര്‍ ഒപ്പ് വെച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ആണ് സെപ്റ്റംബറില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി ഉടമ്പടി ഒപ്പിട്ടത്. കാലങ്ങളായി അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിനോടുണ്ടായിരുന്ന ശത്രുത അവസാനിപ്പിക്കുന്നത് കൂടിയായിരുന്നു ട്രംപിന്റെ മധ്യസ്ഥതയിലുളള നീക്കം. സമസ്ത മേഖലകളിലും ഇസ്രയേലും യുഎഇയും ഇതോടെ സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 48 വര്‍ഷത്തെ ശത്രുതയ്ക്കാണ് ഈ ഉടമ്പടിയോടെ അവസാനമായത്.
Recommended Video
ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ഉഭയകക്ഷി സഹകരണത്തിന് ഇതോടെ വഴി തുറന്നു. ഈജിപ്തും ജോര്‍ദാനുമാണ് നേരത്തെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തിയിരുന്ന അറബ് രാജ്യങ്ങള്‍. ഈ നിരയിലേക്കാണ് യുഎഇയും ബഹ്‌റൈനും അടക്കമുളള രാജ്യങ്ങള്‍ ചേര്‍ന്നത് പാലസ്തിന്റെ കടുത്ത വിയോജിപ്പ് പരിഗണിക്കാതെയായിരുന്നു അറബ് രാജ്യങ്ങളുടെ നീക്കം.