ദുബായ്- ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി: വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ധാക്ക: ദുബായ്- ധാക്ക വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി. അക്രമിയായ 25കാരനെ ബംഗ്ലാദേശ് സുരക്ഷാ സേന അറസ്റ്റ് ചെയ്തുു. ദുബായിൽ നിന്ന് ചിറ്റഗോങ്ങ് വഴി ധാക്കയിലേക്കുള്ള വിമാനമാണ് ചിറ്റഗോങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. 142 യാത്രക്കാരുമായി സഞ്ചരിക്കുന്ന വിമാനം റാഞ്ചാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. ചിറ്റഗോങ്ങ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു.
പൊ ലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും സ്ഥലത്തെത്തിയിട്ടുണ്ട്. ബിമൻ ബംഗ്ലാദേശ് എയർലൈൻ വിമാനമാണ് റാഞ്ചാൻ ശ്രമിച്ചത്. ബിജി 147 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. തന്റെ കയ്യിൽ തോക്കുണ്ടെന്ന് അക്രമി അവകാശപ്പെട്ടതായും വൈസ് എയർ മാർഷൽ മൊഫിദ് വ്യക്തമാക്കി. ഇയാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വിമാനം ലാൻഡ് ചെയ്തതോടെ സൈന്യവും നാവിക സേനയും ഉൾപ്പെടെയുള്ള സേനകൾ വിമാനം വളയുകയായിരുന്നു. തന്റെ കയ്യിൽ ബോംബുണ്ടെന്നും അക്രമി അവകാശപ്പെട്ടിരുന്നു.