പ്രവാസികളുടെ ശ്രദ്ധക്ക്; കാൽനട യാത്രക്കാരും രജിസ്റ്റർ ചെയ്യണം, ബില്ലുകള്‍ സൂക്ഷിക്കണം: ദുബായ് പോലീസ്
ദുബായ്: ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ഏഷ്യന്‍ രാജ്യത്ത് നിന്ന് തന്നെയുള്ള പൗരനാണ് ഇന്ന് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് 277 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2076 ആയി. 167 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
ദുബായ് അടക്കമുള്ള സ്ഥലങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോഴും തുടരുന്നത്. 24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാല്‍നട യാത്രക്കാരും, സൈക്കില്‍ യാത്രക്കാരും വൈബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അനുമതി തേടണമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. dxbpermit.gov.ae എന്ന വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൈറ്റില്‍ രേഖപ്പെടുത്തണം
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ ആണെങ്കിലും ഏത് വിധത്തിലാണ് യാത്ര ചെയ്യുന്നത് എന്ന് സൈറ്റില്‍ രേഖപ്പെടുത്തണം. ദുബൈ എമിറേറ്റ് വഴി മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ-അൽഐൻ റോഡ്, ദുബൈ-ഹത്ത റോഡ് എന്നിവ യാത്രകള്‍ക്ക് തിരിഞ്ഞെടുക്കണമെന്ന് പോലീസ് അറിയിച്ചു.
ബില്ലുകളും രസീതുകളും സൂക്ഷിക്കണം
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ വാങ്ങിക്കുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ബില്ലുകളും രസീതുകളും സൂക്ഷിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചു. ഭക്ഷണം, മരുന്നുകള്‍ എന്നിവ വാങ്ങാനാണ് പുറത്തു പോകുന്നതെങ്കിലും പോലീസ് അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ബില്ലുകള്‍ തെളിവായി ഹാജരാക്കേണ്ടി വരും. അനാവശ്യമായി പുറത്തിറങ്ങന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിശദീകരണം തേടും
റഡാറുകള്‍ വഴി ലഭിക്കുന്ന റിപ്പോര്‍ട്ടുകളിന്‍മേല്‍ അധികൃതര്‍ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയത് അത്യാവശ്യത്തിനാണെന്ന് തെളിയിക്കാന്‍ ഈ ബില്ലുകള്‍ ആവശ്യമായി വരും. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്ത് പോവാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്.
ഒരാള്‍ക്ക് മാത്രം
ഭക്ഷണം സാധനങ്ങള്‍ വാങ്ങിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കോ മരുന്ന് വാങ്ങിക്കാന്‍ ഫാര്‍മസികളിലേക്കോ പോകാനായി ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. 24 മണിക്കൂര്‍ ശൂചികരണ യജ്ഞത്തോട് എല്ലാവരും സഹകരിക്കണമെന്ന് ദേശീയ ദുരന്തനിവാരണ വിഭാഗം വിദേശികള്‍ ഉള്‍പ്പടേയുള്ള എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു.
ശിക്ഷ നല്‍കും
റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളുടേയും വിവരങ്ങള്‍ ക്യാമറകളും റഡാറുകളും രേഖപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിങ്ങിയവരെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ശിക്ഷ നല്‍കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പോലീസ് അധികൃതര്‍ വിവര ശേഖരണത്തിനായി എത്തുമ്പോള്‍ പുറത്തിറങ്ങിയത് അത്യാവശ്യ കാര്യങ്ങള്‍ക്കാണെന്ന് ആ ഘട്ടത്തില്‍ തെളിയിക്കേണ്ടി വരും.
അവധി നേരത്തെയാക്കാന്‍
അതേസമയം, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായിട്ടുണ്ട്. ഫെഡറല്‍ അതോറിറ്റ് ഫോര്‍ ഐഡന്‍റിന്‍റ് ആന്‍റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്‍റ് എന്നിവയുടെ നേതൃത്വത്തിലാണ് അവധി നേരത്തെയാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
യുഎഇയില്‍ കൊറോണ വൈറസ് പ്രതിരോധ ശക്തമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ് ഇപ്പോള്‍. കമ്പനികളെല്ലാം പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് അവധിക്ക് പോവാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുവധിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു
കോവിഡിന് മരുന്നുണ്ടാക്കാം.. പക്ഷെ ഈ വിഡ്ഢിത്തരത്തിനോ?; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്