കൊവിഡ് തിരിച്ചടിയായി: വിമാനസർവീസ് പുനരാരംഭിക്കാത്തതിനാൽ തകർന്നടിഞ്ഞ് കുവൈത്ത് വിപണി
കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തിവെച്ച വിമാനസർവീസ് പുനരാരംഭിക്കാത്തത് തിരിച്ചടിയായി കുവൈത്ത്. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് മൂലം കുവൈത്തിലെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപണിയ്ക്കാണ് തിരിച്ചടിയായത്. കൊവിഡ് വ്യാപനത്തോടെ കഴിഞ്ഞ മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചത്. പല ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെങ്കിലും 34 രാജ്യങ്ങൾ ഇനിയും വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ല. ഈ രാജ്യങ്ങൾ എപ്പോഴാണ് വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച വ്യക്തതയില്ല.
കുവൈത്ത് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാഷ്ട്രങ്ങളിൽ ഇന്ത്യയും ഈജിപ്തുും ഉൾപ്പെട്ടിട്ടുണ്ട്. വിമാന യാത്രാ സൌകര്യം ഇല്ലാതായാതോടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരായ പ്രവാസികൾ എത്തുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. സാധാരണ ഗതിയിൽ പ്രവാസികൾ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നത് പ്രമാണിച്ച് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നതായിരുന്നു പതിവ്.

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതോടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപണനത്തിൽ 70 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനസർവീസ് റദ്ദാക്കിയതിനൊപ്പം തന്നെ നിരവധി പേർക്ക് കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമായതും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പല ഇലക്ട്രോണിക് സ്ഥാപനങ്ങളിൽ നിന്നുമായി നല്ലൊരു ശതമാനം തൊഴിലാളികളെ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കനത്ത തിരിച്ചടിയാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്.












Click it and Unblock the Notifications