നിങ്ങള്‍ ജീവിതം മുഴുവന്‍ പൊതുസേവനത്തിനായി മാറ്റിവെച്ചിരിക്കുന്നു: മോദിയെ പ്രശംസിച്ച് പുടിന്‍
മോസ്കോ: റഷ്യന്‍ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോസ്കോയില്‍ ഹൃദ്യമായ സ്വീകരണം. മോസ്കോയിലെ വ്നുക്കോവോ 2 വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. ആചാരപരമായ സ്വീകരണത്തിന് ശേഷം മാന്റുറോവിനൊപ്പം തന്നെ മോദി ഒരേ വാഹനത്തില്‍ താമസസ്ഥലത്തേക്ക് തിരിച്ചു.
പിന്നാലെ പുടിൻ്റെ നോവോ-ഒഗാരിയോവോ വസതിയിൽ ചായ സത്കാരത്തിനായി എത്തിയ പ്രധാനമന്ത്രിയെ പുടിന്‍ സ്വീകരിച്ചു. ഹസ്തദാനം നല്‍കിയതിനോടൊപ്പം രണ്ട് നേതാക്കളും ഊഷ്മളമായ ആലിംഗനവും നടത്തുകയും ചെയ്തു. കുടിക്കാഴ്ചക്കിടെ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാ തോരാതെ പ്രശംസിക്കുകയും ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി തൻ്റെ ജീവിതം മുഴുവൻ പൊതു സേവനത്തിനായി നീക്കിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ഇന്ത്യയ്ക്ക് നല്ലത് ചെയ്യുന്നു പുടിന്‍ പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡൻ്റ് അഭിനന്ദിക്കുകയും മോസ്കോയിലെത്തിയതില്‍ വളറെ അധികം സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
"നിങ്ങൾക്ക് വളരെ അധികം ഊർജ്ജമുണ്ട്, നിങ്ങൾ ഇന്ത്യക്ക് വേണ്ടി നല്ലതു ചെയ്യുന്നു. നിങ്ങൾ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളാണ് ഈ തുടർ വിജയങ്ങള്‍ക്ക് കാരണം. നിങ്ങളുടെ ജീവിതം മുഴുവൻ പൊതുസേവനത്തിനായി നിങ്ങൾ സമർപ്പിച്ചു," റഷ്യൻ പ്രസിഡൻ്റ് "സ്വകാര്യ കൂടിക്കാഴ്ചക്കിടെ" മോദിയോട് പറഞ്ഞു.
"ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയിൽ പ്രതിവർഷം 23 ദശലക്ഷം കുട്ടികൾ ജനിക്കുന്നു എന്നതാണ്. ഇതിനർത്ഥം ഇന്ത്യക്കാർ അവരുടെ ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുന്നു എന്നാണ്. ഇന്ത്യക്കാർ അവരുടെ ഭാവി സുരക്ഷിതമാക്കുന്നുവെന്നാണ് ഇതിനർത്ഥം. നിങ്ങളെ കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്," പുടിന്‍ കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിനായുള്ള തൻ്റെ സർക്കാരിൻ്റെ നയങ്ങളിൽ ഇന്ത്യന്‍ ജനത വിശ്വാസം ആവർത്തിച്ചുവെന്നും മോദിയും പുടിനോട് പറഞ്ഞു. ചർച്ചകൾക്കായി തന്നെ റഷ്യയിലേക്ക് ക്ഷണിച്ചതിന് പുടിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
"ഇന്ത്യൻ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. 65 കോടി ജനങ്ങൾ വോട്ട് ചെയ്തു. ഏകദേശം 60 വർഷത്തിന് ശേഷം മൂന്നാം തവണയും ഒരു സർക്കാർ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നെഹ്റുവിന് മാത്രമാണ് അത് സാധ്യമായത്. ഇത്തവണ എൻ്റെ രാജ്യത്തെ ജനങ്ങൾ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഒരു സുഹൃത്തിൻ്റെ വീട്ടിൽ വരുന്നത് നല്ലതാണ്. അത്താഴം കഴിക്കാനും എന്നോട് സംസാരിക്കാനും നിങ്ങൾ എന്നെ ക്ഷണിച്ചു," മോദി പറഞ്ഞു.
ന്യൂഡൽഹിയും മോസ്‌കോയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് മോസ്‌കോയിൽ വിമാനമിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു "മോസ്കോയിൽ ഇറങ്ങി. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സവിശേഷവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് സഹകരണത്തിൻ്റെ ഭാവി മേഖലകളിൽ. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധം നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും" പ്രധാനമന്ത്രി മോദി പറഞ്ഞു.
2019 ന് ശേഷമുള്ള തൻ്റെ ആദ്യ റഷ്യ സന്ദർശന വേളയിൽ മോസ്‌കോയിലെ കാൾട്ടൺ ഹോട്ടലിലാണ് മോദി താമസിക്കുന്നത്.












Click it and Unblock the Notifications