കൊറോണ ഭീതിക്കിടെ ക്രൊയേഷ്യയിൽ ഭൂചലനം, കെട്ടിടങ്ങൾ തകർന്നുവീണു!! നിരവധി പേർക്ക് പരിക്ക്!!
സാഗ്രെബ്: ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ ക്രൊയോഷ്യയിൽ ശക്തമായ ഭൂചലനം. ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുരമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 6.23 ഓടെയാണ് റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 10 സെക്കന്റാണ് ഭൂചലനം നീണ്ടുനിന്നത്. ഇതിന് പിന്നാലെ നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
കയ്യടിച്ചാൽ കൊറോണ വൈറസ് നശിക്കില്ല: പുരകത്തുമ്പോൾ വാഴവെട്ടുന്നവരോട്, നിങ്ങൾ പുലമ്പുന്നത് അസംബന്ധം..
ഭൂചലനത്തിൽ പതിനഞ്ചുകാരിക്ക് ഗുരുതരമായി പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുടക്കത്തിൽ 6.0 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 5.3 ലേക്ക് ചുരുങ്ങുകയായിരുന്നുവെന്നാണ് ജിഎഫ്എസ് ജർമൻ സെന്റർ ഫോർ ജിയോ സയൻസസ് നൽകുന്ന റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും പുരാതന പള്ളിയും ഉൾപ്പെടെ ക്രൊയേഷ്യയിൽ തകർന്നു വീണിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായതോടെ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. സാഗ്രെബിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തുടർന്നും ഭൂചലനത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങളോട് വീടുകൾക്ക് പുറത്ത് തുടരാനാണ് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് നൽകിയ നിർദേശം. എന്നാൽ തെരുവുകളിൽ ജനങ്ങൾ തടിച്ചുകൂടി കൊറോണ വ്യാപനത്തിന് ഇടയാക്കരുതെന്നാണ് ക്രൊയേഷ്യ സർക്കാർ നൽകിയിട്ടുള്ള നിർദേശം. രണ്ട് ദുരന്തങ്ങളാണ് ക്രൊയോഷ്യ ഇപ്പോൾ നേരിടുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 140 വർഷത്തിനിടെയുണ്ടായ തീവ്രതയേറിയ ഭൂചലനമാണ് ഇതെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.
ക്രൊയേഷ്യയിൽ ഇതിനകെ 206 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇതോടെ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയത്.