എബോള ബാധിതരുടെ എണ്ണം 5,000 അടുക്കുന്നു
മൊണ്‍റോവ്യ: പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന എബോള രോഗം ബാധിച്ച് ഇതുവരെയായി 4900ത്തോളം പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പത്തായിരത്തോളം പേര്‍ ഇപ്പോഴും എബോള ബാധിതരാണെന്നും ഇവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും ഡബ്‌ള്യു.എച്ച്.ഒ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഗിനിയ, ലൈബീരിയ, ലിയോണ്‍ എന്നീ മൂന്നു പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗത്തിന്റെ വ്യാപ്തി കൂടുതലായുള്ളത്. 9,936പേര്‍ ഇവിടങ്ങളില്‍ രോഗ ബാധിതരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എബോള പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രോഗികളുടെയും മരിച്ചവരുടെയും കണക്കുകള്‍ പുറത്തുവിട്ടത്.
രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് തുടക്കമിട്ട രോഗം യൂറോപ്പിലും അമേരിക്കയിലും റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയമാണ്. രോഗികളെ ചികിത്സിച്ചവര്‍ക്കാണ് ഇവിടങ്ങളില്‍ രോഗം ബാധിച്ചത്.
രോഗത്തിന് ശരിയായ മരുന്നു കണ്ടെത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ കഠിന പരിശ്രമത്തിലാണ്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് എബോള പ്രതിരോധ വാക്‌സില്‍ ട്രയല്‍ മനുഷ്യരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ട്രയല്‍ വിജയിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് മരുന്നകള്‍ വിപണിയിലെത്തിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.