ഈജിപ്ത് സൈന്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം
കെയ്‌റോ: ഈജിപ്തില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരേ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങിയ സ്ഥാനാര്‍ഥിയെ ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തു. ഈജിപ്തിലെ മുന്‍ സായുധ സേനാ മേധാവി കൂടിയായ സാമി അനാനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ, സുപ്രിം കമ്മിറ്റി ഓഫ് ദി ആംഡ് ഫോഴ്‌സസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഔദ്യോഗിക അന്വേഷണം അനിവാര്യമാക്കുന്ന രീതിയിലുള്ള കുറ്റം ചെയ്തുവെന്നാണ് ഇതിന് കാരണമായി സൈന്യം പറയുന്നത്.
സംരക്ഷണം ആവശ്യപ്പെട്ട് ഹാഫിസ് സയീദ് കോടതിയിൽ: യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ഭയം!
69കാരനായ മുന്‍ സൈനികത്തലവന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത് വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൈന്യത്തിന്റെ ആരോപണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ സൈന്യത്തിന്റെ അനുവാദം ഇദ്ദേഹം തേടിയില്ലെന്നും സൈന്യം പറയുന്നു. അറസ്റ്റിനെ തുടര്‍ന്ന് സാമി അനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കാംപയിന്‍ മാനേജര്‍ അറിയിച്ചു.
ഇദ്ദേഹം ചെയ്ത ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സൈന്യത്തിനാവില്ലെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്തവനയില്‍ വ്യക്തമാക്കി. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ സൈനിക സേവനം അവസാനിപ്പിച്ചാണ് അദ്ദേഹം മല്‍സര രംഗത്തിറങ്ങിയതെന്നും പ്രസ്താവന കുറ്റപ്പെടുത്തി. അനാന്‍ സൈന്യത്തെയും ജനങ്ങളെയും വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും കമ്മിറ്റി മുന്നോട്ടുവയ്ക്കുകയുണ്ടായി.
നിലവിലെ പ്രസിഡന്റ് അല്‍ സീസി രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അനാന്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ സിവില്‍-സൈനിക സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കണമെന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന സൈന്യത്തിന്റെ നടപടി രാജ്യത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനാന്റെ അറസ്റ്റിനു മുന്നോടിയായി അദ്ദേഹത്തിന്റെ കാംപയിന്‍ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ സുരക്ഷ പരിഗണിച്ചാണ് പ്രചാരണം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് അനാന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അനാന്റെ ജനപിന്തുണയാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വനിലയിരുത്തുന്നത്.