തായ് ഗുഹയിൽ ഇനി നാല് കുട്ടികളും പരിശീലകനും മാത്രം; രക്ഷാപ്രവർത്തനം മൂന്നാംഘട്ടം ഇന്ന്
ബാങ്കോക്ക്: തായ് ഗുഹയിൽക്കുടുങ്ങിയ നാല് കുട്ടികളെക്കൂടി തിങ്കളാഴ്ച രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഇതോടെ ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം എട്ടായി. ഇനി നാല് കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളിൽ ഉള്ളത്.
ഗുഹാമുഖത്ത് നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലുള്ള ചേംബർ -3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥലത്ത് ഇവരെ എത്തിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച ഗുഹയിൽ അവശേഷിക്കുന്ന അഞ്ച് പേരെ കൂടി പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്.
ആശങ്കയുണർത്തി മഴ
തിങ്കളാഴ്ച രാവിലെ രണ്ടാംഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ മഴ പെയ്തത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാൽ മഴ രക്ഷാപ്രവർത്തനത്തെ യാതൊരു രീരിയിലും ബാധിച്ചില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ചിയാങ് റായ് പ്രാവിശ്യ ഗവർണർ നരോങ്സാക് ഒസാട്ടാനാകോൺ പറഞ്ഞു. മഴ മാറി നിന്നിരുന്നതിനാലാണ് ഞായറാഴ്ച അടിയന്തരരക്ഷാ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഞായറാഴ്ച രാത്രിയോടെ മഴ വീണ്ടും ശക്തമാവുകയായിരുന്നു. മഴവെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്ത് കളഞ്ഞിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മഴ തടസ്സമാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ദൗത്യസംഘം എടുക്കുന്നുണ്ട്.
ആരോഗ്യ നില തൃപ്തികരം
ഗുഹയ്ക്ക് പുറത്തെത്തിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. രക്ഷപെടുത്തിയ കുട്ടികളുടെ പേരുവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ആരോഗ്യവാന്മാരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചിരുന്നത്. കുട്ടികളെല്ലാവരും വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുട്ടികൾക്ക് അണുബാധയേൽക്കാതിരിക്കാനുള്ള മുൻ കരുതലുകളും സ്വീകരിക്കുന്നുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ചായാങ് റായിയിലെ ആശുപത്രിയിൽ തായ്ലന്റ് പ്രധാനമന്ത്രി ജനറൽ പ്രയുത് ചനോച്ച ഇന്നലെ സന്ദർശനം നടത്തിയിരുന്നു.
|
മാധ്യമങ്ങൾക്ക് വിർശനം
രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് തായ് മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയർന്നിരിക്കുന്നത്. ആദ്യം പുറത്തെത്തിച്ച കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒരു പ്രാദേശിക മാധ്യമം ഡ്രോൺ പറത്തിയത് തടസങ്ങൾ സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവർത്തകർ തമ്മിൽ നടത്തിയ ആശയ വിനിമയം ചോർത്തി സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രക്ഷാപ്രവർത്തകർ പരാതി ഉന്നയിച്ചതോടെ ജനങ്ങളും മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
|
മൂന്നാം ഘട്ടം
ഞായറാഴ്ച പ്രാദേശിക സമയം പത്തിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രാജ്യാന്തര മുങ്ങൽ വിദഗ്ധരായ13 പേരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂർ വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 9 മണിക്കൂർകൊണ്ട് ദൗത്യം പൂർത്തിയാക്കാനായി. 2 കുട്ടികളെ ഞായറാഴ്ച സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങൽ വിദഗ്ദരാണുള്ളത്. ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ കുട്ടികളുമായി പുറത്തെത്തിയത്. ജൂൺ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.