ഭൂമി ദിന പ്രതിഷേധം: ഇസ്രായേല്‍ വെടിവയ്പ്പില്‍ എട്ടുപേര്‍ കൂടി കൊല്ലപ്പെട്ടു; മരണം 29 ആയി
ഗസ: ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ വീണ്ടും വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് നടന്ന വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ ഇതോടെ മരണം 29 ആയി. സമരം തുടങ്ങിയ ശേഷമുള്ള രണ്ടാം വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയ്ക്കുള്ളില്‍ പരിക്കേറ്റവരുടെ എണ്ണം 1500 കടന്നതോടെ ഇവരെ ചികില്‍സിക്കാനാവാതെ വീര്‍പ്പു മുട്ടുകയാണ് ഗസയിലെ ആശുപത്രികള്‍.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഫലസ്തീനികളാണ് ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ രണ്ടാമത്തെ വെള്ളിയാഴ്ചയും ഒഴുകിയെത്തിയത്.
ഇസ്രായേലി വെടവിയ്പ്പില്‍ 16കാരനായ ഹുസൈന്‍ മാദിയും കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ അല്‍ ശിഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫറായ യാസിര്‍ മുര്‍ത്തസ എന്ന യുവാവിനും മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ഇബ്രാഹിം സനൂനിനും ഇസ്രായേല്‍ സൈനികരുടെ വെടിവയ്പ്പില്‍ പരിക്കേറ്റ് ചികില്‍സയിലാണ്. അതിക്രമം തുടരുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാണ്.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.












Click it and Unblock the Notifications