സെഞ്ചുറിയും കടന്ന് ഇമ്രാൻ ഖാന്റെ തെഹ്‌രീക് ഇ-ഇന്‍സാഫ് കുതിക്കുന്നു... പാകിസ്താനിൽ തൂക്ക് മന്ത്രിസഭ??
ഇസ്ലാമാബാദ്: 272 അംഗ പാകിസ്താൻ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആദ്യ ഘട്ടത്തിൽ പി ടി ഐക്ക് മുൻതൂക്കം. ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഇമ്രാൻഖാന്റെ തെഹ്‌രീക് ഇ-ഇന്‍സാഫ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഫല സൂചനകൾ. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകൾ പി ടി ഐക്ക് കിട്ടാനിടയില്ല. പാകിസ്താനെ കാത്തിരിക്കുന്നത് തൂക്ക് മന്ത്രിസഭയാകും എന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുലർച്ചെ മൂന്നരയോടെ 22 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോൾ തെഹ്‌രീക് ഇ-ഇന്‍സാഫ് അതിൽ 16 സീറ്റുകളും വിജയിച്ച് മുന്നേറ്റത്തിന്റെ സൂചനകൾ നൽകി. പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) 2 സീറ്റിലും എം എം എ 2 സീറ്റിലും മാത്രമാണ് ഈ ഘട്ടത്തിൽ ജയിച്ചത്. പിന്നീട് പുറത്ത് വന്ന ഓരോ ഫലവും പി ടി ഐക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നതായിരുന്നു.
ഇമ്രാൻ ഖാന്റെ പാർട്ടി 100 സീറ്റും കടന്ന് മുന്നോട്ട് പോകുമ്പോൾ 65 സീറ്റുകൾ മാത്രമാണ് പാകിസ്താൻ മുസ്ലിം ലീഗിനൊപ്പമുള്ളത്. 39 സീറ്റുമായി ബിലാവൽ ഭൂട്ടോ നയിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടി മൂന്നാം സ്ഥാനത്താണ്. പാകിസ്താൻ തൂക്ക് മന്ത്രിസഭയിലേക്ക് പോയാല്‍ ബിലാവൽ ഭൂട്ടോയാകും ആര് ഭരിക്കണം എന്ന് തീരുമാനിക്കുക എന്നതാണ് സ്ഥിതി.
കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പൂർത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
ജൂലൈ 25 ബുധനാഴ്ച രാവിലെ ആറ് മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ തിരഞ്ഞെടുപ്പിന്. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ്, കൈബർ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 3765 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ്.
We reject the #PakistanGeneralElection2018 results: Shehbaz Sharif, President, Pakistan Muslim League-N #PakistanElections2018 pic.twitter.com/z2uqN57Fz5
— ANI (@ANI) July 25, 2018