ഇലോൺ മസ്കിന്റെ റോക്കറ്റിലേറാൻ ഇന്ത്യ; ജിസാറ്റ് 20 വിക്ഷേപണത്തിന് ഫാൽക്കൺ 9
ഡൽഹി: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ഫാൽക്കൺ 9 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് 4700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 20 ഉപഗ്രഹം വിക്ഷേപിക്കുക. നവംബർ 19 നാണ് വിക്ഷേപണം.
'ബാഹുബലി' അല്ലെങ്കിൽ 'ഫാറ്റ് ബോയ്' എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ സ്വന്തം റോക്കറ്റിന് നാല് ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയേ ഉള്ളൂ. ജിസാറ്റ് -20 ന് നാല് ടണ്ണിലധികം ഭാരമുണ്ട്. ഈ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ സ്‌പേസ് എക്‌സിന്റെ സഹായം തേടിയത്. യുഎസിലെ കേപ്പ് കാന്‍വറെല്ലില്‍ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക.

ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് മുൻപ് ഭാരമേറിയ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. എന്നാൽ ജിസാറ്റ്-20 വിക്ഷേപിക്കാനുള്ള വാണിജ്യ സ്ലോട്ട് നിലവിൽ യൂറോപ്യൻ ബഹിരാകാശ റോക്കറ്റിന് ഇല്ല. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ റോക്കറ്റുകളും പ്രായോഗികമല്ല. ചൈനയുടെ വാണിജ്യ സേവനങ്ങൾ ഇന്ത്യ ഇതുവരേയും പരിഗണിച്ചിട്ടേ ഇല്ല. ഈ സാഹചര്യത്തിൽ സ്പേസ് എക്സ് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ഏക ആശ്രയം.
വാർത്താവിനിമയ ഉപഗ്രഹങ്ങളായ ജിസാറ്റിന്റെ തുടർച്ചയാണ് ജിസാറ്റ് 20യും. 14 വർഷമായിരിക്കും സാറ്റലൈറ്റിന്റെ കാലാവധി. ജിസാറ്റ് 20-നെ ഭ്രമണപഥത്തിലെത്തിക്കാൻ ഏഴ് കോടി ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്മാർട്ട് സിറ്റി പദ്ധതിക്ക് ആവശ്യമായ സാങ്കേതികവിദ്യയും സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നതിന് പ്രധാനമായ ഡാറ്റാ കൈമാറ്റം മെച്ചപ്പെടുത്താൻ ഉപഗ്രഹം സഹായിക്കും.വിമാനങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും ഉപഗ്രഹം സഹായിക്കും.












Click it and Unblock the Notifications