സമയത്തോടും ജലത്തോടും യുദ്ധം; തായ് ഗുഹയിൽ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന് തുടക്കം
ബാങ്കോക്ക്: വടക്കൻ തായ്ലന്റിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷപെടുത്താനുള്ള നിർണായകമായ രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായി. അതിസാഹസീകമായ രക്ഷാപ്രവർത്തനങ്ങളാണ് പരിക്ഷിക്കുന്നത്.
വിദേശീയരായ 13 മുങ്ങൽ വിദഗ്ദരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുള്ളത്. നീന്തൽ പരിശീലിച്ചിട്ടില്ലാത്ത പതിമൂന്നുപേരെ ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെ പുറത്തെത്തിക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.
11 മണിക്കൂർ
പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയാൽ രക്ഷാപ്രവർത്തനം തുടങ്ങി 11 മണിക്കൂറിനുള്ളിൽ ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന നരോങ്സാംഗ് ഒസാട്ടനോകോൻ പറഞ്ഞു. കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാമെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ രക്ഷാപ്രവർത്തനം നടത്തുകയുള്ളുവെന്ന് തായ്ലന്റ് ഭരണകൂടം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഴകുറഞ്ഞു
പ്രദേശത്ത് മഴ ശമിച്ച് തുടങ്ങിയതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു തവണ പോലും മഴ പെയ്തിട്ടില്ല. വലിയ മോട്ടറുകൾ ഉപയോഗിച്ച് ജലം പുറത്തേയ്ക്ക് പമ്പ് ചെയ്ത് കളഞ്ഞതും ജലനിരപ്പ് കുറയാൻ സഹായിച്ചിട്ടുണ്ട്. ഇതാണ് രക്ഷാപ്രവർത്തനിത്തിന് അനുയോജ്യമായ സമയമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. സമയവും ജലവുമാണ് രക്ഷാപ്രവർത്തകരുടെ എതിരാളികൾ.
ഒഴിപ്പിച്ചു
രക്ഷാപ്രവർത്തകർ ഗുഹയിലേക്ക് കടക്കുന്നതിന് മുൻപ് ഗുഹാമുഖത്ത് തമ്പടിച്ചിരുന്ന മാധ്യമ പ്രവർത്തകരെയും പൊതുജനങ്ങളെയും ഒഴിപ്പിച്ചിരുന്നു. ഗുഹയിൽ പെട്ട കുട്ടികളുടെ ബന്ധുക്കളും ഇവിടെ തമ്പടിച്ചിരുന്നു. ഇവരേയും മാറ്റിനിർത്തിയിട്ടുണ്ട്. ഇന്നലെ രാത്രി വൈദ്യസംഘം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ തടസ്സങ്ങളില്ലെന്നും അറിയിച്ചിരുന്നു.
2 മുങ്ങൽ വിദഗ്ധർ
ഗുഹയിൽ ജല നിരപ്പ് കുറഞ്ഞതിനാൽ ചില സ്ഥലങ്ങളിലേക്ക് കുട്ടികൾക്ക് നടന്നെത്താനാകും. കുട്ടികളെ വഴികാട്ടാനായി ഗുഹയ്ക്കുള്ളിലൂടെ കയർ ബന്ധിച്ചിട്ടുണ്ട്. ഓരോ കുട്ടിയുടേയും കൂടെ 2 മുങ്ങൽ വിഗദ്ധർ വീതം ഉണ്ടാകും. കുട്ടികൾ ഇരിക്കുന്ന ഭാഗത്തെത്താൻ ആറ് മണിക്കൂറാണ് എടുക്കുക. തിരിച്ചെത്താൻ 5 മണിക്കൂറും. ഒരു കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂർ സമയമാണ് വേണ്ടത്. രക്ഷാപ്രവർത്തനം 3-4 ദിവസം നീണ്ട് നിൽക്കാൻ സാധ്യതയുണ്ട്. വീണ്ടും മഴ പെയ്യുന്നതിന് മുൻപ് കുട്ടികളെ പുറത്തിറക്കാനുള്ള ഊർജ്ജിതശ്രമങ്ങളാണ് നടക്കുന്നത്. ഗുഹയ്ക്കുള്ളിൽ വായുസഞ്ചാരം ഉറപ്പിക്കാൻ ഓക്സിജൻ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽ വിദഗ്ധൻ ശ്വാസം മുട്ടി മരിച്ചത് ആശങ്കയുളവാക്കുന്നുണ്ട്.
ജന്മദിനം ഗുഹയിൽ
ജൂലൈ ഒന്നാം തീയതിയായിരുന്നു പ്രജക് സുതത്തിന്റെ 15-ാം പിറന്നാൾ. പതിവായി പിറന്നാൾ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്ന പ്രജക് ഈ പിറന്നാൾ അറിഞ്ഞില്ലതുപോലുമില്ല. രാവും പകലും മാറുന്നതറിയാതെ ഇരുണ്ട അറയ്ക്കുള്ളിൽ രക്ഷാപ്രവർത്തകരെയും കാത്ത് കഴിയുകയായിരുന്നു അവൻ. നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങൾ സുരക്ഷിതരാണ്. തിരിച്ചെത്തിയാൽ ഉടൻ തന്നെ എനിക്ക് ചിക്കൻ ഫ്രൈ വാങ്ങിത്തരണം. അങ്ങനെ പുറത്ത് കാത്തിരിക്കുന്ന ഉറ്റവർക്കായി രക്ഷാപ്രവർത്തകരുടെ കയ്യിൽ കുട്ടികൾ കൊടുത്തയച്ച കത്തുകൾ തായ് നാവിക സേനയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശ്വാസ വാക്കുകളും, ആശങ്കകളും ,ആവശ്യങ്ങളുമാണ് കത്തിൽ നിറയെ. ജൂൺ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്