യുഎഇ രാജകുമാരന്‍ ഖത്തറില്‍; ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
Recommended Video
ദോഹ/ദുബായ്: യുഎഇയിലെ രാജകുമാരന്‍ ഖത്തറില്‍ അഭയം തേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 31കാരനായ ശൈഖ് റാശിദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖിയാണ് ദോഹയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ ദോഹയിലെത്തിയ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന് പ്രത്യേക അഭിമുഖം നല്‍കി. രാജകുടുംബത്തില്‍ ഭിന്നതയുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ശൈഖ് റാശിദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജകുടുംബത്തിലെ രഹസ്യങ്ങളാണ് രാജകുമാരന്‍ മാധ്യമത്തോട് പറഞ്ഞിട്ടുള്ളത്. ഖത്തറും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിരിക്കെയാണ് രാജകുമാരന്‍ അഭയം ചോദിച്ചെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ...
ഫുജൈറ ഭരണാധികാരിയുടെ മകന്‍
ഫുജൈറ ഭരണാധികാരിയുടെ മകനാണ് ശൈഖ് റാശിദ്. ഫുജൈറയിലെ സര്‍ക്കാര്‍ മാധ്യമത്തിന്റെ ചുമതല മെയ് പകുതി വരെ ഇദ്ദേഹത്തിനായിരുന്നു. മെയ് മാസത്തില്‍ തന്നെയാണ് അദ്ദേഹം ദോഹ വിമാനത്താവളത്തില്‍ എത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ അഭയം ചോദിച്ചാണ് എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തര്‍ക്കമുണ്ടായി, ഭിന്നത രൂക്ഷം
യുഎഇ ഭരണാധികാരിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ശൈഖ് റാശിദ് രാജ്യംവിട്ടതത്രെ. യുഎഇയിലെ ഭരണാധികാരികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്ന് രാജകുമാരന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. യമനില്‍ യുഎഇ സൈന്യം ഇടപെടുന്നത് സംബന്ധിച്ചാണ് പ്രധാന തര്‍ക്കമെന്നും ശൈഖ് റാശിദ് അഭിമുഖത്തില്‍ പറുയുന്നു.
തീരുമാനം ഒറ്റയ്ക്ക് എടുക്കുന്നു
യമനില്‍ ആക്രമണം തുടങ്ങുന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബൂദാബി ഭരണാധികാരികള്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കുകയായിരുന്നുവത്രെ. മറ്റു എമിറേറ്റ്‌സിലെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയില്ലെന്നും ശൈഖ് റാശിദ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇത്രയും കാലം പറയാതിരുന്നത്
യുഎഇ സൈന്യം യമനില്‍ ഇടപെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ് ഫുജൈറയിലെ രാജകുമാരന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും കാലം എന്താണ് പുറത്തുപറയാതിരുന്നത് എന്ന് വ്യക്തമല്ല. ഇനിയും യുഎഇയില്‍ നിന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നും ശൈഖ് റാശിദ് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്
യമനില്‍ ആക്രമണത്തിനിടെ നിരവധി യുഎഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂത്തി വിമതരുടെ ആക്രമണത്തില്‍ ഒരു പക്ഷേ കനത്ത നഷ്ടം നേരിട്ടതും യുഎഇ സൈന്യത്തിനാണ്. കൂടുതല്‍ കൊല്ലപ്പെട്ടത് ഫുജൈറ പോലുള്ള ചെറിയ എമിറേറ്റ്‌സിലെ സൈനികരാണെന്നും ശൈഖ് റാശിദ് കുറ്റപ്പെടുത്തുന്നു. ഫുജൈറ ഭരണാധികാരിയുടെ രണ്ടാമത്തെ മകനാണ് ശൈഖ് റാശിദ്.
മെയ് 16ന് രാവിലെ
ഏഴ് എമിറേറ്റ്‌സുകള്‍ ചേര്‍ന്നതാണ് യുഎഇ. രാജ്യത്തെ ചെറുതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ എമിറേറ്റ്‌സിലൊന്നാണ് ഫുജൈറ. മെയ് 16ന് രാവിലെയാണ് ശൈഖ് റാശിദ് ദോഹ വിമാനത്താവളത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഖത്തറിലെ ചിലരും ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
യാതൊരു തെളിവുമില്ല
അതേസമയം, രാജകുമാരന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം തേടി ന്യൂയോര്‍ക്ക് ടൈംസ് അമേരിക്കയിലെ യുഎഇ എംബസിയുമായി ബന്ധപ്പെട്ടു. അവര്‍ പ്രതികരിച്ചില്ല. ഫുജൈറ ഭരണധികാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഭീഷണിയുണ്ട്. ഭരണകൂടം കള്ളപ്പണം വെളുപ്പിക്കുകയാണെന്നും ശൈഖ് റാശിദ് പറയുന്നു. എന്നാല്‍ അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് യാതൊരു തെളിവും കാണിക്കുന്നില്ല.
ഫുജൈറയിലുള്ളവരെ മുന്നില്‍ നിര്‍ത്തി
യമനില്‍ കൊല്ലപ്പെട്ട യുഎഇ സൈനികരുടെ എണ്ണം നൂറിലധികമാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശൈഷ് റാശിദ് പറയുന്നത്, ഫുജൈറ പോലുള്ള ചെറിയ എമിറേറ്റ്‌സിലുള്ള സൈനികരാണ് കൂടുതല്‍ കൊല്ലപ്പെട്ടതെന്നാണ്. ഈ സൈനികരെയാണ് മുന്നില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ആദ്യ രാജകുടുംബാംഗം
പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ശൈഖ് റാശിദ് പറയുന്നത്. കണക്കുകള്‍ വ്യക്തമായി പുറത്തുവരുന്നില്ലെന്നും അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. യുഎഇ ഭരണകൂടത്തിനെതിരെ വിദേശത്ത് വച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആദ്യ രാജകുടുംബാംഗം താനാണെന്നും ശൈഖ് റാശിദ് പറയുന്നു.
ചില വീഡിയോകള്‍ അവരുടെ കൈയ്യില്‍
ശൈഖ് റാശിദുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ യുഎഇയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈവശമുണ്ടത്രെ. ആ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ശൈഖ് റാശിദ് അഭിമുഖത്തില്‍ പറയുന്നു. വിദേശത്തുള്ള ചില വ്യക്തികള്‍ക്ക് കോടികള്‍ കൈമാറാന്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ശൈഖ് റാശിദ് പറയുന്നു.
ഇന്ത്യയിലേക്ക് പണമയച്ചു
അവര്‍ പറയുന്ന ചില വിദേശരാജ്യങ്ങളിലെ വ്യക്തികള്‍ക്ക് പണം അയച്ചുകൊടുത്തു. ഇന്ത്യ, ജോര്‍ദാന്‍, ലബ്‌നാന്‍, മൊറോക്കോ, ഈജിപ്ത്, സിറിയ, ഉക്രൈന്‍ എന്നിവിടങ്ങളിലേക്കാണ് പണം അയച്ചത്. വീണ്ടും പണം അയച്ചുകൊടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയാണ്. 70 ദശലക്ഷം ഡോളര്‍ ഇപ്പോള്‍ താന്‍ അയച്ചിട്ടുണ്ടെന്നും ശൈഖ് റാശിദ് അഭിമുഖത്തില്‍ പറുയന്നു.
ഖത്തര്‍ ഭരണകൂടത്തിനും വ്യക്തമല്ല
അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ സംബന്ധിച്ച വിശദീകരണം ശൈഖ് റാശിദ് നല്‍കുന്നില്ല. തെളിവുകളും അദ്ദേഹത്തിന്റെ പക്കലില്ല. ഒരുപിടി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തിരിക്കുന്നത്. ഖത്തര്‍ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് അറിയുന്നത്. വിശദീകരണം തേടി യുഎഇ അധികൃതരെ ബന്ധപ്പെടാന്‍ ന്യൂയോര്‍ക്ക് ടൈംസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
"The prince revealed tensions between UAE rulers that are existing beneath the surface, especially regarding Abu Dhabi’s leadership of the UAE’s military operations in Yemen."
— Al Bawaba Node (@_thenode) 15 July 2018
First Sheikha Latifa al-Maktoum, and now Sheikh Rashid Flees to Qatar. https://t.co/Qka7DHCJrF
ബിജെപി തന്ത്രങ്ങള്‍ മാറ്റും; വികസന മുദ്രാവാക്യം വിലപ്പോകില്ല, ജനം ക്ഷുഭിതര്‍!! സൂചന ഇങ്ങനെ