അമേരിക്കന്‍ സഹായം വേണ്ടെന്ന് സൗദിയും യുഎഇയും; സ്വയംപര്യാപ്തര്‍, യമനില്‍ ഇടപെടുമെന്ന് യുഎസ്
റിയാദ്: സൗദി സഖ്യസേന യമനില്‍ ആക്രമണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യമനില്‍ ഇടപെടുന്നില്ലെന്നായിരുന്നു അമേരിക്കയുടെ ആദ്യ പ്രതികരണങ്ങള്‍. എന്നാല്‍ സൗദി-യുഎഇ സൈന്യത്തിന് ചില സഹായങ്ങള്‍ ചെയ്യുന്നുവെന്ന് പിന്നീട് തിരുത്തി. സൗദി സഖ്യസേനയ്ക്ക് വേണ്ട ഇന്ധനം എത്തിക്കുന്നതില്‍ അമേരിക്ക ഇടപെട്ടിരുന്നു.
രഹസ്യവിവരങ്ങള്‍ ശേഖരിച്ച് സഖ്യസൈന്യത്തിന് കൈമാറുന്നതിന് യമനില്‍ പ്രത്യേക സംഘത്തെ അമേരിക്കന്‍ സൈന്യം നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക ചെയ്തുവരുന്ന സുപ്രധാന സഹായം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗദിയും യുഎഇയും. തങ്ങള്‍ സ്വയം പര്യാപ്തരാണെന്ന് സൂചിപ്പിക്കുകയാണ് സൗദി സൈന്യം. വിശദാംശങ്ങള്‍ ഇങ്ങനെ....
യുദ്ധവിമാനങ്ങള്‍ക്ക്
യുദ്ധവിമാനങ്ങള്‍ക്ക് യുദ്ധ മേഖലയില്‍ വച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ട സഹായമാണ് അമേരിക്ക ചെയ്തിരുന്നതില്‍ പ്രധാനം. യമനിലെ യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദിയുടെയും യുഎഇയുടെയും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം എത്തിക്കുകയായിരുന്നു അമേരിക്കയുടെ ഒരു ദൗത്യം. ഇനി ഈ സഹായം ആവശ്യമില്ലെന്ന് സൗദി അമേരിക്കയെ അറിയിച്ചു.
സൗദിക്ക് സാധിക്കും
അമേരിക്കയും സൗദി സഖ്യസേനയും ഇക്കാര്യം കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തു. ഇന്ധനം നിറയ്ക്കുന്നതില്‍ അമേരിക്ക ചെയ്തുവരുന്ന സഹായം അവസാനിപ്പിക്കാമെന്ന് സൗദി സൈന്യം വ്യക്തമാക്കി. യുദ്ധവിമാനങ്ങള്‍ താഴെ ഇറക്കാതെ തന്നെ ഇന്ധനം നിറയ്ക്കാനാണ് അമേരിക്ക സഹായിച്ചിരുന്നത്. സൗദി സഖ്യസേന ഇപ്പോള്‍ ഈ ശേഷി നേടിയിട്ടുണ്ട്.
അമേരിക്ക പിന്‍വാങ്ങില്ല
അതേസമയം, സാഹയം നിര്‍ത്തണമെന്ന് സൗദി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അമേരിക്ക യമനില്‍ നിന്ന് പിന്‍വാങ്ങുമെന്ന് അര്‍ഥമില്ല. അമേരിക്കയുടെ പങ്ക് ഇനിയും യമനിലുണ്ടാകുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. സാധാരണക്കാരുടെ മരണം കുറയ്ക്കാനും മാനുഷിക സഹായ വസ്തുക്കളുടെ വിതരണം വ്യാപിപ്പിക്കാനും അമേരിക്ക മുന്നിലുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ആകാശത്ത് വച്ച് തന്നെ
യുദ്ധവിമാനങ്ങളുടെ ഇന്ധനം നിറയ്ക്കുന്ന ചുമതല 80 ശതമാനവും ഇപ്പോള്‍ നിര്‍വഹിക്കുന്നത് സൗദി സൈന്യം തന്നെയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധമേഖലയില്‍ വളരെ പ്രധാനമാണ് ആകാശത്ത് വച്ച് തന്നെയുള്ള ഇന്ധനം നിറയ്ക്കല്‍. അതേസമയം, അമേരിക്കയും ഈ ആവശ്യം സൗദിയോട് ഉന്നയിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൂടുതല്‍ പ്രതിസന്ധിയില്‍
യുദ്ധം യമനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും ദരിദ്ര്യ രാജ്യമാണ് യമന്‍. ഇവിടെ വര്‍ഷങ്ങളായി നടക്കുന്ന യുദ്ധം സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. പട്ടിണി മൂലം ഒട്ടേറെ പേരാണ് യമനില്‍ മരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന സാഹയ വസ്തുക്കള്‍ പോലും വിതരണം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
യുദ്ധം അവസാനിപ്പിക്കാന്‍
യുദ്ധം അവസാനിപ്പിക്കാന്‍ സൗദി സഖ്യത്തിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക നേരിയ പിന്‍മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. തൊട്ടുപിന്നാലെ സൗദി ഇന്ധനം നിറയ്ക്കല്‍ ദൗത്യം മതിയാക്കാമെന്ന് നിലപാടെടുക്കുകയായിരുന്നു. യമനിലെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ ആക്രമണമാണ് നടക്കുന്നത്.
ഹൂത്തികളുടെ മുന്നേറ്റം
ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കുകയും സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തതോടെയാണ് സൗദി സഖ്യം സൈനികമായി ഇടപെട്ടത്. യമന്‍ പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയിലേക്ക് പലായനം ചെയ്തു. ഹൂത്തികള്‍ക്ക് ഇറാന്റെ സഹായമുണ്ട്. ഇവരെ തുരത്തുകയാണ് സൗദി സൈന്യത്തിന്റെ ലക്ഷ്യം.
56000 യമന്‍ പൗരന്‍മാര്‍
2015ലാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്. ഇതിന് ശേഷം 56000 യമന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്ന് സ്വതന്ത്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെയും അമേരിക്കയുടെയും പുതിയ നീക്കം യമന്‍ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍
യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭ മാര്‍ട്ടിന്‍ ഗ്രിഫിത്സിനെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം നിരവധി തവണ യമന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സൗദി സഖ്യം, യമന്‍ സൈന്യം, ഹൂത്തികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിട്ടുണ്ട്. അടുത്ത ഘട്ട ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
സമാധാന ചര്‍ച്ച മുടങ്ങി
സപ്തംബറില്‍ നടക്കേണ്ടിയിരുന്ന സമാധാന ചര്‍ച്ച മുടങ്ങിയിരുന്നു. ഹൂത്തികള്‍ പിന്‍മാറിയതോടെയാണ് ചര്‍ച്ച മുടങ്ങിയത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി ഹൂത്തികള്‍ മുന്നോട്ട് വച്ച നിബന്ധന പാലിക്കപ്പെട്ടില്ല എന്നാണ് അവര്‍ പറയുന്നത്. ജനീവയില്‍ തീരുമാനിച്ച ചര്‍ച്ചയില്‍ തങ്ങളുടെ പ്രതിനിധികളുടെ സുരക്ഷ ഉറപ്പ് തരണമെന്നായിരുന്നു ഹൂത്തികളുടെ പ്രധാന ആവശ്യം.
സൗദിക്കും നഷ്ടങ്ങള്‍
സൗദി സഖ്യത്തിനും യമന്‍ യുദ്ധം കനത്ത നഷ്ടമാണ് വരുത്തിയത്. സൗദിയിലേക്ക് ഹൂത്തികള്‍ മിസൈല്‍ ആക്രമണം പതിവാക്കിയത് അതിര്‍ത്തി മേഖലകള്‍ അശാന്തമാക്കിയിരുന്നു. മാത്രമല്ല, യുഎഇ ലക്ഷ്യമിട്ടും ഹൂത്തികള്‍ നീങ്ങുന്നുണ്ട്. സൗദിയുടെ ചരക്കു കപ്പലുകളും ഹൂത്തികള്‍ കടലില്‍ വച്ച് ആക്രമിച്ചിരുന്നു.