അജയ്യനായി എർദോഗാൻ ; കൂടുതല്‍ അധികാരങ്ങളോടെ വീണ്ടും തുര്‍ക്കി പ്രസിഡന്റ് പദത്തിലേക്ക്
അങ്കാറ: തുര്‍ക്കിയില്‍ നടന്ന പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിന്റെ സഖ്യത്തിനും ഉജ്വല വിജയം. ഇതോടെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഉര്‍ദുഗാന്‍ മാറി.
പാര്‍ലമെന്റ് രീതിയില്‍ നിന്ന് പ്രസിഡന്‍ഷ്യന്‍ രീതിയിലേക്ക് മാറുന്ന തുര്‍ക്കിയില്‍ ഉര്‍ദുഗാന് കൂടുതല്‍ അധികാരങ്ങളുണ്ടാവും. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഉര്‍ദുഗാന്‍ സഖ്യത്തിനാണ് ഭൂരിപക്ഷം.
50 ശതമാനത്തിലേറെ വോട്ടുകള്‍
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആവശ്യമായ 50 ശമതാനത്തിലേറെ വോട്ടുകള്‍ ഉര്‍ദുഗാന്‍ നേടിയതായി തുര്‍ക്കി സുപ്രിം ഇലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. നമ്മുടെ ജനാധിപത്യം വിജയിച്ചു, ജനങ്ങളുടെ ആഗ്രഹം വിജയിച്ചു, തുര്‍ക്കി വിജയിച്ചു- തലസ്ഥാന നഗരിയായ അങ്കാറയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഇസ്തംബൂളില്‍ നടന്ന ആഹ്ലാദപ്രകടനത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
എതിരാളികള്‍ തറപറ്റി
ഉര്‍ദുഗാന്റെ പ്രധാന എതിരാളിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മഹുറം ഇന്‍സിന് 30.8 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കുര്‍ദിഷ് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സലാദിന്‍ ഡെമിര്‍ത്താസ് 8.1ഉം എ.കെ പാര്‍ട്ടിആദ്യമായി മല്‍സര രംഗത്തിറങ്ങിയ വലതുപക്ഷ ഐ.വൈ.ഐ പാര്‍ട്ടിയുടെ മെറാല്‍ അക്‌സെനര്‍ 7.4ഉം ശതമാനം വോട്ടുകള്‍ നേടി.
പാര്‍ലമെന്റിലും ആധിപത്യം
87 ശതമാനം പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) 42.4ഉം സഖ്യകക്ഷിയായ നാഷനാലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എം.എച്ച്.പി) 11.2 ഉം ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തി. 600 അംഗ് പാര്‍ലമെന്റില്‍ ഇരുപാര്‍ട്ടികളും കൂടി 342 സീറ്റുകള്‍ നേടിയതായാണ് പ്രാഥമിക നിഗമനം.
തെരഞ്ഞെടുപ്പ് നേരത്തേയാക്കി
നിലവിലെ സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഉര്‍ദുഗാന്‍ രണ്ടാം തവണയാണ് പ്രസിഡന്റാവുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായതിന് ശേഷം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍
പ്രസിഡന്റിന്റെ അധികാര പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ ഹിത പരിശോധനയില്‍ ഭൂരിഭാഗം ജനങ്ങളും അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാര്‍, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുള്ള അധികാരം പുതിയ ഭേദഗതി പ്രകാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.