തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധവുമായി യുഎസ്... സ്റ്റീലിനും അലൂമിനിയത്തിനും താരിഫ് വര്‍ധിപ്പിച്ചു!!
അങ്കാറ: തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നേരത്തെ അമേരിക്കന്‍ പാസ്റ്ററെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ എടുത്ത നടപടികള്‍ക്ക് പിന്നാലെ യുഎസ് തുര്‍ക്കിക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ താരിഫ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. സാമ്പത്തിക നില മോശമായ സമയത്താണ് തുര്‍ക്കിക്കെതിരെ ഇത്തരമൊരു നീക്കം അമേരിക്ക എടുത്തിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തങ്ങള്‍ക്ക് ഗുണകരമല്ലാത്തവരുമായി യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് യുഎസ്സിന്റെ പ്രഖ്യാപനം. നേരത്തെ ഇന്ത്യക്കെതിരെയും ചൈനക്കെതിരെയും ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും കടുത്ത രീതിയില്‍ തന്നെ ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. തുര്‍ക്കിക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്നാണ് സൂചന.
സ്റ്റീലിനും അലൂമിനിയത്തിനും
തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനുമാണ് അമേരിക്ക താരിഫ് ഇരട്ടിയാക്കിയിരിക്കുന്നത്. വലിയ പ്രതിസന്ധി നേരിടുന്ന തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥ താങ്ങാവുന്നതിലും അധികമാണ് യുഎസ്സിന്റെ നീക്കം. തുര്‍ക്കിയുടെ കറന്‍സി നിരക്ക് സര്‍വകാല തകര്‍ച്ചയിലാണ്. അന്താരാഷ്ട്ര ലോബി തുര്‍ക്കിയെ തകര്‍ക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് രജബ് ത്വയിബ് ഉര്ദുഗാന് ആരോപിച്ചു. തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം 14 ശതമാനമാണ് കുറഞ്ഞത്.
ട്രംപ് ഉയര്‍ത്തുന്ന പ്രതിസന്ധി
വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ തുര്‍ക്കിയുടെ കറന്‍സിയുടെ മൂല്യം 20 ശതമാനത്തോളം കുറയുമെന്നാണ് കരുതുന്നത്. ഇത് യുഎസ്സുമായി ബന്ധത്തിനും തിരിച്ചടിയാവും. അതേസമയം അമേരിക്കന്‍ പാസ്റ്ററുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ കറന്‍സി നില മോശമായത് കൊണ്ടാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ട്രംപ് പറയുന്നു. അലൂമിനിയത്തിന് 20 ശതമാനവും സ്റ്റീലിന് 50 ശതമാനവുമാണ് താരിഫ് വര്‍ധിപ്പിക്കുന്നത്. തുര്‍ക്കിയുമായുള്ള ബന്ധം മോശമാണെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഉര്ദുഗാന് ഉറച്ച് തന്നെ
അമേരിക്കയുമായി പോരാടാന്‍ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം. സ്വര്‍ണവും ഡോളറുകളും എക്സ്ചേഞ്ച് ചെയ്യാന്‍ കഴിഞ്ഞ ദിവസം ഉര്ദുഗാന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇവ ലിറയിലേക്ക് മാറ്റണമെന്നായിരുന്നു അഭ്യര്‍ത്ഥന. സാമ്പത്തിക ശത്രുക്കള്‍ക്കെതിരെ ദേശീയ യുദ്ധം ആവശ്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ ഡോളര്‍ നമ്മുടെ പാത തടയാന്‍ പോകുന്നില്ലെന്നും ഉര്ദുഗാന് വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ച
യുഎസ്സിന്റെ നീക്കങ്ങള്‍ കൊണ്ട് തങ്ങളെ തകര്‍ക്കാനാവില്ലെന്ന് ഉര്ദുഗാന് പറഞ്ഞു. സമ്പദ് വ്യവസ്ഥ വര്‍ധിപ്പിക്കാന്‍ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയിളവില്‍ കടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ബാങ്കുകള്‍ തയ്യാറായിട്ടില്ല. തുര്‍ക്കിക്ക് ഇപ്പോള്‍ സാമ്പത്തിക ഭദ്രത ഇല്ലെന്നാണ് ബാങ്കുകളുടെ വാദം. രാജ്യത്തിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ട്. അതൊന്നും ഗൗരവത്തിലെടുക്കേണ്ട. അവര്‍ക്ക് ഡോളര്‍ ഉണ്ടെങ്കില്‍, നമുക്ക് ജനങ്ങളുണ്ട്. ദൈവത്തിനറിയാം എല്ലാം. ഇപ്പോള്‍ നമ്മള് പുരോഗതി നേടിക്കഴിഞ്ഞു. നാളെ ഇതിനേക്കാള്‍ പുരോഗതി നേടിയിരിക്കുമെന്ന് ഉറപ്പാണെന്ന് ഉര്ദുഗാന് പറഞ്ഞു.
പ്രതിസന്ധിയുണ്ടോ?
അമേരിക്കയുടെ നടപടിയോടെ തുര്‍ക്കിക്ക് പ്രതിസന്ധിയുണ്ടോ എന്ന് വരും ദിനങ്ങളില്‍ വ്യക്തമാകും. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് തുര്ക്കിയുടേതെന്നാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ വര്‍ഷം 7.4 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. യുഎസ്സ് താരിഫ് നിരക്ക് വര്‍ധിപ്പിച്ചത് ലോക വ്യാപാര സംഘടനയുടെ ചടങ്ങള്‍ക്ക് എതിരായിട്ടാണെന്ന് തുര്‍ക്കി ആരോപിച്ചു. സ്റ്റീലും അലൂമിനിയവും കയറ്റുമതി ചെയ്യുന്ന കമ്പനികളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും മറ്റ് രാജ്യങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ഉര്ദുഗാന് പറഞ്ഞു.
യുഎസ് പകപോക്കുന്നു
യുഎസ് നടപടിയില്‍ മറ്റ് ചിലതും ഒളിഞ്ഞ് കിടക്കുന്നുണ്ട്. ഇറാനെ തുര്‍ക്കി പിന്തുണയ്ക്കുന്നതാണ് പ്രശ്നം. ഇറാനെതിരെ ട്രംപ് കൊണ്ട് വന്ന ഉപരോധത്തെ തുര്‍ക്കി തള്ളിയിരുന്നു. ഇറാനുമായി വ്യാപാര ബന്ധം തുടര്‍ന്നും ഉണ്ടാവുമെന്നും ഉര്ദുഗാന് പ്രഖ്യാപിച്ചിരുന്നു. ഊര്‍ജ സംബന്ധമായ കാര്യങ്ങള്‍ക്ക് തുര്‍ക്കി ഏറ്റവുമധികം ആശ്രയിക്കുന്നത് ഇറാനെയാണ്. അതുകൊണ്ട് ഇറാനെ തള്ളാനാവില്ലെന്നാണ് ഉര്‍ദുഗാന്റെ നിലപാട്. ഇത് യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇറാനും അമര്‍ഷം
തുര്‍ക്കിക്കെതിരെയുള്ള യുഎസിന്റെ നീക്കത്തില്‍ ഇറാനും അമര്ഥം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ ഉപരോധങ്ങളിലൂടെയും സാമ്പത്തിക നടപടിയിലൂടെയും പരിഹസിക്കുന്നത് യുഎസിന്റെ സ്ഥിരം നടപടിയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു. തുര്‍ക്കിക്കൊപ്പമാണ് എല്ലാ കാലത്തും നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് ഷെരീഫ് പറഞ്ഞു.
പാസ്റ്റര്‍ക്കെതിരായ നടപടി
അമേരിക്കന്‍ പാസ്റ്ററായ ആന്‍ഡ്രൂ ബ്രണ്സനെതിരെയുള്ള നടപടിയിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായും ഫെത്തുള്ള ഗുലേനെ അനുകൂലിക്കുന്നവരുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ബ്രണ്‍സനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കാര്യമായ തെളിവില്ലാതെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് യുഎസിന്റെ വാദം. ഇയാളെ വിട്ടുകിട്ടണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുര്‍ക്കി ഇതുവരെ വഴങ്ങിയിരുന്നില്ല. ഇരുരാജ്യങ്ങളും പരസ്പരം നടപടിയെടുക്കുകയും ചെയ്തു.
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ്..... അറസ്റ്റുണ്ടായേക്കും, പരാതിയില്‍ കഴമ്പുണ്ട്
തൊടുപുഴ കൂട്ടക്കൊല കൊട്ടേഷൻ! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, വമ്പൻ സ്രാവ് അണിയറയിൽ?