ട്രംപിനെതിരെ തിരിച്ചടിച്ച് ഉര്ദുഗാന്.... ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു
അങ്കാറ: യുഎസ്സും തുര്‍ക്കിയും തമ്മിലുള്ള പോര് കനക്കുന്നു. അമേരിക്ക താരിഫ് നിരക്ക ഉയര്‍ത്തിയത് വലിയ തിരിച്ചടിയിലൂടെയാണ് തുര്‍ക്കി മറുപടി നല്‍കിയത്. അമേരിക്കയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് സാധനങ്ങള്‍ ബഹിഷ്കരിച്ചാണ് തുര്‍ക്കിയുടെ മറുപടി. യൂറോപ്പിലെ സുപ്രധാന വിപണിയായ തുര്‍ക്കി ബഹിഷ്കരണ നീക്കങ്ങള്‍ തുടങ്ങിയത് ഡൊണാള്‍ഡ് ട്രംപിന് അമ്പരിപ്പിക്കുന്നതാണ്. വലിയ നഷ്ടവും ഇതിലൂടെ യുഎസ്സിനുണ്ടാവും. തുര്‍ക്കി കൂടുതല്‍ നടപടികള്‍ ഇതിന് പിന്നാലെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം തുര്‍ക്കി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നീക്കം വന്നിരിക്കുന്നത്. സുപ്രധാന നേതാക്കളും തുര്‍ക്കിയുടെ യൂറോപ്പ്യന്‍ പങ്കാളികളും യുഎസിനെതിരെ കടുത്ത നടപടി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഉര്‍ദുഗാന്റെ നീക്കം. അമേരിക്കയ്ക്കെതിരെ തുറന്ന വ്യാപാര യുദ്ധം തന്നെയാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഇതിന് യുഎസ്സിന്റെ മറുപടി എന്തായിരിക്കുമെന്നതും നിര്‍ണായകമാണ്.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നാണ് ഉര്ദുഗാന് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളോടും ഇക്കാര്യം അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായിട്ടാണ് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎസ്സ് നിര്‍മിതമായ ആപ്പിള്‍ ഐഫോണിനെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഐഫോണിന് വലിയ വിപണന സാധ്യതയുള്ള രാജ്യമാണ് തുര്‍ക്കി. ഐഫോണിന് പകരം സാംസങിന്റെയോ അതല്ലെങ്കില്‍ സ്വദേശത്തെ വെസ്റ്റലിന്റെയോ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഉര്ദുഗാന് പറഞ്ഞു.
ആപ്പിളിന് തിരിച്ചടി
ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡായിട്ടാണ് ആപ്പിള്‍ അറിയപ്പെടുന്നത്. തുര്‍ക്കി ഇന്ന് അവരെ ബഹിഷ്കരിച്ചാല്‍ പല രാജ്യങ്ങളും ഈ പാത പിന്തുടരാന് സാധ്യതയുണ്ട്. ട്രംപ് പല യൂറോപ്പ്യന്‍ രാജ്യങ്ങളുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അത് ആപ്പിളിന് വലീയ ക്ഷീണമാകും. അമേരിക്കയെ മാത്രം ആശ്രയിച്ച് ആപ്പിളിനോ ഐഫോണിനോ മുന്നോട്ട് പോകാനാവില്ല. നിങ്ങള്‍ക്ക് ഐഫോണുണ്ടെങ്കില്‍ സാംസങ് എല്ലായിടത്തും ഉണ്ട്. ഞങ്ങള്‍ക്ക് സ്വന്തമായി വെസ്റ്റലിന്റെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടെന്നും ഉര്ദുഗാന് പറഞ്ഞു.
ട്രംപിന്റെ താരിഫ്
അപ്രതീക്ഷിതമായിട്ടായിരുന്നു ട്രംപ് തുര്‍ക്കിക്കെതിരെ തീരുമാനമെടുത്തത്. തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനുമുള്ള താരിഫ് നിരക്കുകള്‍ ഇരട്ടിയാക്കുകയായിരുന്നു. യുഎസ് പാസ്റ്ററെ അറസ്റ്റ് ചെയ്തതിലുള്ള നീരസത്തെ തുടര്‍ന്നായിരുന്നു ട്രംപിന്റെ നീക്കം. ഇതോടെ തുര്‍ക്കിയുടെ സമ്പദ് മേഖല പ്രതിസന്ധിയിലാവുകയും ചെയ്തു. തുര്‍ക്കിഷ് ലിറയുടെ മൂല്യമിടിയുകയും ചെയ്തു. ഇതോടെ പരിഷ്കരണ നടപടികള്‍ ഉര്ദുഗാന് എടുക്കേണ്ടി വന്നു.
റഷ്യയും യുഎസ്സിനെതിരെ
അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രതിജ്ഞയിലാണ് ഉര്ദുഗാന്. ഇതിന് പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കിയിലെത്തിയിട്ടുണ്ട്. യുഎസ്സിന്റെ നടപടികള്‍ അന്യായമാണെന്ന് ലാവ്റോവ് തുറന്നടിച്ചു. ആഗോള വ്യാപാര മേഖലയില്‍ ന്യായമല്ലാത്ത രീതിയിലുള്ള വ്യവസ്ഥയുണ്ടാക്കുകയാണ് ട്രംപ് എന്നും അദ്ദേഹം തുറന്നടിച്ചു. തുര്‍ക്കിക്കൊപ്പം തന്നെയാണെന്ന് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ.
ഉര്ദുഗാന് പ്രതിസന്ധിയില്‍
സമ്പദ് മേഖലയെ കരകയറ്റാനാവാതെ ഉര്ദുഗാന് കടുത്ത പ്രതിസന്ധിയിലാണ്. പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കടുംപിടിത്തത്തിലാണ് അദ്ദേഹം. എന്നാല്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യത. ഡോളറുകളും യൂറോകളും എത്രയും പെട്ടെന്ന് കൈമാറണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ട്രംപ് പിന്നില്‍ നിന്ന് കുത്തിയെന്ന് ഉര്ദുഗാന് പറഞ്ഞു. ആണവായുധം പ്രയോഗിക്കുന്നതിനേക്കാള്‍ വലുതാണിത്. രാജ്യങ്ങളെ മുട്ടിലിഴക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഉര്ദുഗാന് ആരോപിച്ചു.
ട്രംപിനെതിരെ ഒന്നിക്കുന്നു
ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങളൊക്കെ അദ്ദേഹത്തിനെതിരെ ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. റഷ്യ, ചൈന, ഇറാന് എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം. ചൈനയും റഷ്യയും ചേര്‍ന്ന് ഈ രണ്ട് രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് സൂചന. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പിന്തുണയുമുണ്ടാകും. എന്നാല്‍ ജര്‍മനി ഇവര്‍ക്കൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. ചൈനയുമായി നല്ല ബന്ധത്തില്‍ അല്ല ജര്‍മനി.
പാസ്റ്ററെ വിട്ടുകൊടുക്കില്ല
യുഎസ് പാസ്റ്റര്‍ ആന്‍ഡ്രൂ ബെണ്സനെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് ട്രംപിന്റെ ആവശ്യം. രണ്ടുകൊല്ലം യാതൊരു കേസും ഇല്ലാതെയാണ് അദ്ദേഹത്തെ തടവില്‍ വെച്ചതെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ച വിമതരെ സഹായച്ചതിന് കൃത്യമായ തെളിവ് ഇയാള്‍ക്കെതിരെയുണ്ട്. പാസ്റ്റര്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും. അദ്ദേഹത്തെ വിട്ടയക്കുന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും ഉര്ദുഗാന് പറഞ്ഞിരുന്നു. ഫെത്തുള്ള ഗുലനെ അമേരിക്ക തുര്‍ക്കിക്ക് കൈമാറിയിരുന്നില്ല. പിന്നെന്തിനാണ് പാസ്റ്ററെ അമേരിക്കയ്ക്ക് നല്‍കുന്നതെന്നും ഉര്ദുഗാന് ചോദിക്കുന്നു.
ഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്റിങിനെ കുറിച്ച് അറിയേണ്ടതെല്ലാം
പൂനെയിലെ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ്..... ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി, വിവരങ്ങള്‍ ചോര്‍ത്തി