ഇറാനെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍; വെട്ടിലായത് അമേരിക്ക മാത്രം!! ട്രംപിനെ തള്ളി സഖ്യരാജ്യങ്ങള്‍
ബ്രസല്‍സ്/തെഹ്‌റാന്‍: ഇറാനെതിരെ ഉപരോധം ചുമത്താന്‍ തീരുമാനിച്ച അമേരിക്ക വെട്ടില്‍. എല്ലാ രാജ്യങ്ങളും അമേരിക്കക്ക് ഒപ്പം ചേരണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളി. അമേരിക്കയുടെ ഇറാനെതിരായ ഉപരോധത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് യൂണിയന്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അമേരിക്കക്കും ട്രംപിനും ശക്തമായ തിരിച്ചടിയാണ് യൂറോപ്പിന്റെ നീക്കം. അമേരിക്കയുടെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നിന്നിരുന്ന യൂറോപ്പ് ഇപ്പോള്‍ അകലം പാലിച്ചിരിക്കുകയാണ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക മാത്രം ഏകപക്ഷീയമായി പിന്‍മാറിയതില്‍ യൂറോപ്പിന് അതൃപ്തിയുണ്ട്. ഇതോടെ ഇറാനെതിരായ ഉപരോധം പരാജയപ്പെടുമെന്ന് ഉറപ്പായി. വിവരങ്ങള്‍ ഇങ്ങനെ....
അബൂബക്കര്‍ സിദ്ദീഖിന് അഭിമന്യുവിന്റെ പ്രായം; കൊന്നത് എസ്ഡിപിഐ അല്ല, ആര്‍എസ്എസ്, ആസൂത്രിതം...
ആറ് വന്‍ ശക്തി രാജ്യങ്ങള്‍
ഇറാനുമായി ആറ് വന്‍ ശക്തി രാജ്യങ്ങള്‍ ആണവ കരാറില്‍ ഒപ്പുവച്ചത് 2015ലാണ്. കരാറിലെ ലോക രാജ്യങ്ങള്‍ പ്രശംസിച്ചിരുന്നു. ഏറെ കാലമായി തുടങ്ങിയ യുദ്ധഭീഷണി പശ്ചിമേഷ്യയില്‍ നിന്ന് നീങ്ങാന്‍ കാരണം ഈ കരാറായിരിനുന്നു. അന്ന് ബരാക് ഒബാമയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.
ഒബാമയുടെ നേട്ടം ട്രംപ് റദ്ദാക്കി
ഒബാമയുടെ നേട്ടമായിട്ടാണ് ഇറാനുമായുള്ള ആണവ കരാറിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തിലെത്തുകയും ഇറാനുമായി കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തത് ആണവ കരാറിന് ഭീഷണിയായി. അധികം വൈകാതെ കരാറില്‍ നിന്ന് പിന്‍വാങ്ങിയതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ചൊവ്വാഴ്ച മുതല്‍ ഉപരോധം
ഇറാനെതിരെ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ചൊവ്വാഴ്ച മുതല്‍ ഉപരോധത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കുകയാണ്. നവംബറിലാണ് അവസാനഘട്ടം. ആദ്യ ഘട്ടം നടപ്പാക്കുന്നതിന് തൊട്ടുമുമ്പാണ് യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ തള്ളി രംഗത്തുവന്നിരിക്കുന്നത്.
യൂറോപ്പിലെ കമ്പനികള്‍ തുടരും
ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന യൂറോപ്പിലെ കമ്പനികള്‍ തങ്ങളുടെ ഇടപാടുകള്‍ തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു. നിയമപരമായ എല്ലാ ഇടപാടുകളും തുടരും. അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തില്‍ പങ്കാളാകില്ലെന്നും യൂറോപ്പിലെ നേതാക്കള്‍ അറിയിച്ചു. യൂണിയന്റെ എല്ലാ സഹായവും കമ്പനികള്‍ക്കുണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കരാര്‍ ഇങ്ങനെ
ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ അഞ്ച് രാജ്യങ്ങളും ജര്‍മനിയും ചേര്‍ന്നാണ് ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചത്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കരുതെന്നും പകരം നേരത്തെ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിക്കാമെന്നുമായിരുന്നു കരാര്‍. ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങുകയും ചെയ്തു.
അമേരിക്ക മാത്രം
ഇപ്പോള്‍ അമേരിക്ക മാത്രമാണ് ഇറാനെതിരെ പോരിന് നില്‍ക്കുന്നത്. തക്ക മറുപടി നല്‍കി ഇറാനും രംഗത്തുണ്ട്. ഈ സാഹചര്യം മേഖലയില്‍ വീണ്ടും അശാന്തി പരത്തിയിരിക്കെയാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട് വ്യക്തമാക്കിയത്. ഇറാന് സന്തോഷമുണ്ടാകുന്ന പ്രഖ്യാപനമാണ് യൂറോപ്പില്‍ നിന്ന് വന്നിരിക്കുന്നത്.
അമേരിക്കയുടെ ആവശ്യം
നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും വാങ്ങരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങളോടാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ചൈന സ്വന്തം വഴിക്ക് നീങ്ങുമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് യൂറോപ്പും അമേരിക്കയെ തള്ളിയിരിക്കുന്നത്.
തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
അമേരിക്കയുടെ ഭീഷണി വകവെക്കാതെ മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനം. അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുമായി യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ പ്രധാനിയായ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി പറഞ്ഞു. ഇറാന്‍കാരെയും ഇറാന്‍ പ്രസിഡന്റിനെയും അപമാനിക്കുന്ന തരത്തില്‍ ട്രംപ് സംസാരിച്ചതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്.
താക്കീതുമായി ഹസന്‍ റൂഹാനി
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു. തങ്ങളുമായി ഏറ്റുമുട്ടുന്നത് അമേരിക്കക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റൂഹാനി പറഞ്ഞത്. സാധാരണ മിതവാദിയായി വിശേഷിപ്പിപ്പെടുന്ന റൂഹാനിയുടെ വാക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു.
റൂഹാനി പറഞ്ഞത് ഇങ്ങനെ
അമേരിക്ക ഒരു കാര്യം മനസിലാക്കണം... ഇറാനുമായി യുദ്ധം ചെയ്യുക എന്നത് ലോകത്തെ എല്ലാ യുദ്ധങ്ങള്‍ക്കുമുള്ള തുടക്കമാണെന്ന് റൂഹാനി പറഞ്ഞു. മിസ്റ്റര്‍ ട്രംപ്... സിംഹവുമായി കളിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. ഇറാനുമായി അമേരിക്ക എങ്ങനെയാണോ പെരുമാറുന്നത്, അതായിരിക്കും ലോകത്ത് മൊത്തമുണ്ടാകുകയെന്ന് റൂഹാനി ട്രംപിനെ ഓര്‍മിപ്പിച്ചു.
ഇറാന്റെ എണ്ണ
ഇറാന്റെ എണ്ണ ലോകത്തെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍ വാങ്ങുന്നത് കുറയ്ക്കാനും നവംബര്‍ നാലോടെ അവസാനിപ്പിക്കാനും അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ദേശം നല്‍കി. ബദലായി സൗദി അറേബ്യ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.