യൂറോപ്പ് ഉരുകുന്നു; മേയ് മാസത്തിൽ റെക്കോർഡ് ചൂട്, ഫ്രാൻസിൽ 7 മരണം
പടിഞ്ഞാറൻ യൂറോപ്പിൽ അസാധാരണമായ ഉഷ്ണതരംഗം മൂലം ജനജീവിതം ദുസ്സഹമാകുന്നു. സർവ്വകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് ചൂട് മുന്നേറുന്നത്. വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണവായു പടിഞ്ഞാറൻ യൂറോപ്പിന് മുകളിലുള്ള ഉയർന്ന വായുസമ്മർദ്ദ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 'ഹീറ്റ് ഡോം' പ്രതിഭാസമാണ് മേയ് മാസത്തിലെ സാധാരണ താപനിലയേക്കാൾ വളരെ ഉയർന്ന ചൂടിന് കാരണമായിരിക്കുന്നത് എന്ന് കാലാവസ്ഥാ ഏജൻസികൾ വ്യക്തമാക്കുന്നു.
തീവ്രമായ ഈ കാലാവസ്ഥ കാരണം ഫ്രാൻസിൽ ചുരുങ്ങിയത് ഏഴ് പേർ മരണപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങളും കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഫ്രാൻസിലെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത് രാജ്യം കണ്ട ഏറ്റവും ചൂടേറിയ മേയ് മാസത്തിലെ ഒരു ദിവസമായിരുന്നു തിങ്കളാഴ്ച എന്നാണ്. ബ്രിട്ടനിലും സമാനമായ രീതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മേയ് മാസത്തെ താപനില രേഖപ്പെടുത്തി.
ഫ്രാൻസിന്റെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും, ബുധൻ, വ്യാഴം ദിവസങ്ങളിലും ഈ കടുത്ത ചൂട് തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. താപനില ഉയർന്നതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ നദികളിലും തടാകങ്ങളിലും കടൽതീരങ്ങളിലും ഇറങ്ങിയ അഞ്ച് പേർ മുങ്ങിമരിച്ചതുൾപ്പെടെയാണ് ഫ്രാൻസിൽ ആകെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ഫ്രഞ്ച് ജൂനിയർ ഊർജ്ജ മന്ത്രി മോഡ് ബ്രെജിയോൻ പറഞ്ഞു.

കായിക വിനോദങ്ങൾ നടക്കുന്ന സമയങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പാരിസിൽ നടക്കുന്ന റോളണ്ട് ഗാരോസ് (ഫ്രഞ്ച് ഓപ്പൺ) ടെന്നീസ് ടൂർണമെന്റിൽ 33 ഡിഗ്രി സെൽഷ്യസ് ചൂടിൽ കളിക്കാരും കാണികളും ഒരുപോലെ ബുദ്ധിമുട്ടി. കഴിഞ്ഞ ഞായറാഴ്ച പാരിസിൽ നടന്ന 10 കിലോമീറ്റർ ഓട്ടമത്സരത്തിനിടയിൽ ഒരു വ്യക്തി മരണപ്പെടുകയും മറ്റൊരു മത്സരത്തിന് ശേഷം 10 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഫ്രാൻസിലെ ബ്രിട്ടാനി മേഖലയിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ കാലാവസ്ഥാ വകുപ്പായ 'മെറ്റ് ഓഫീസ്' വ്യക്തമാക്കുന്നത് തെക്കുപടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡൻസിൽ തിങ്കളാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത് എന്നാണ്. ഇത് മുൻപത്തെ മേയ് മാസത്തെ റെക്കോർഡിനേക്കാൾ രണ്ട് ഡിഗ്രി കൂടുതലാണ്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണെന്നും ഇത്തരം സാഹചര്യങ്ങൾ ഇനി സാധാരണമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഗ്രെഗ് ഡ്യൂഹർസ്റ്റ് പറഞ്ഞു.
ലണ്ടനിൽ ഈ സമയത്ത് സാധാരണയായി 17 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് ഉണ്ടാകാറുള്ളത്. സ്പെയിനിലെ കാലാവസ്ഥാ ഏജൻസിയായ 'എമെറ്റ്' ഈ ആഴ്ചാവസാനം താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും രാത്രികാലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. ഇറ്റലിയിലെ ലാസിയോയിൽ കടുത്ത ചൂടിനെത്തുടർന്ന് കൃഷി, നിർമ്മാണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 4 മണി വരെ പുറംവേലകൾ ചെയ്യുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം കടുത്ത ഉഷ്ണതരംഗങ്ങൾക്കും വരൾച്ചയ്ക്കും പ്രളയങ്ങൾക്കും കാരണമാകുന്നതെന്നും, യൂറോപ്പിൽ ഇത്തരം തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇനിയും കൂടുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.














Click it and Unblock the Notifications