അമേരിക്കയുടെ പാസ്റ്റർ യാത്രയായി: സുവിശേഷ പ്രാസംഗികന് ബില്ലി ഗ്രഹാമിന് ആദരാഞ്ജലി
വാഷിംഗ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തിൽ പരിവര്‍ത്തനങ്ങൾ സൃഷ്ടിച്ച സുവിശേഷ പ്രാസംഗികൻ റെവ. ബില്ലി ഗ്രഹാം അന്തരിച്ചു. 99 ാം വയസ്സിലായിരുന്നു അന്ത്യം. ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുുമതത്തിലേയ്ക്ക് ആകർഷിച്ച സുവിശേഷ പ്രാസംഗികൻ കൂടിയാണ് ബുധനാഴ്ച അന്തരിച്ച ബില്ലി ഗ്രഹാം. അദ്ദേഹത്തിന്റെ വക്താവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്ത് കരോലിനയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്നും വക്താവ് ജെറേമി ബ്ലൂം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഹാരി ട്രൂമാൻ മുതൽ ബരാക് ഒബാമ വരെയുള്ളവര്‍ അധികാരത്തിലിരുന്ന ആറ് ദശാബ്ദക്കാലത്തിനിടെ 215 മില്യൺ വരുന്ന ജനങ്ങളെയാണ് ഇദ്ദേഹത്തിന്റെ ശബ്ദം സ്വാധീനിച്ചത്. ലിണ്ടൻ ജോൺസൺ, ജോർജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റൺ എന്നിവർ ബില്ലി ഗ്രഹാമിന്റെ ആത്മീയ പാതയോട് ചേർന്ന് സഞ്ചരിച്ചവരായിരുന്നു. ക്രിസ്ത്യൻ റാലികൾ വഴി ലക്ഷക്കണക്കിന് ജനങ്ങളിലെത്തിയിരുന്ന ഗ്രഹാം അമേരിക്കയിൽ ഹാരി ട്രൂമാന് ശേഷം അധികാരത്തിലെത്തിയ ഓരോ പ്രസിഡന്റുമാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു.
അമേരിക്കയുടെ പാസ്റ്ററെന്ന വിളിപ്പേരും ബില്ലിക്കുണ്ടായിരുന്നു. മറ്റ് ചിലർ പ്രൊട്ടസ്റ്റന്റ് പോപ്പ് എന്ന പേരിലും ബില്ലിയെ അഭിസംബോധന ചെയ്തിരുന്നു. ലോകത്തെ 195 രാജ്യങ്ങളിൽ 185 രാജ്യങ്ങളിലെയും ക്രിസ്തുുമത വിശ്വാസികൾക്കിടയില്‍ ബില്ലിയുടെ സുവിശേഷ പ്രസംഗങ്ങൾ എത്തിയിട്ടുണ്ടെന്നാണ് ബില്ലി ഗ്രഹാം ഇവാഞ്ചലിക് ഫൗണ്ടേഷൻ അവകാശപ്പെടുന്നത്. അക്കാലത്തെ ഏറ്റവും സ്വാധീനമുള്ള പ്രമുഖ മതനേതാവ് കൂടിയായിരുന്നു ബില്ലി. ബില്ലി ഗ്രഹാം മരിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ലെന്നും ക്രിസ്തുുമതവിശ്വാസികൾക്കും മറ്റ് മതസ്ഥർക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം പ്രത്യേക തരത്തിലുള്ള മനുഷ്യനായിരുന്നുവെന്നും ട്രംപ് ട്വീറ്റിൽ കുറിച്ചു. ബില്ലിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി വൈസ് പ്രസിഡന്റ് മൈക്ക് പെൻസും രംഗത്തെത്തിയിരുന്നു.