നേരിട്ടെത്തിയില്ലെങ്കിലും കത്തിലൂടെ...; ട്രംപിന് മോദിയുടെ കത്ത്, മന്ത്രി ജയശങ്കർ കൈമാറും
വാഷിങ്ടൺ: നേരിട്ടെത്തിയില്ലെങ്കിലും യുഎസ് പ്രസിഡന്റ് ആയി സത്യപ്രതിഞ്ജ ചെയ്യാനൊരുങ്ങുന്ന ഡൊണാൾഡ് ട്രംപിന് കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കും ട്രംപിന് കത്ത് നൽകുക. അതേസമയം കത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ല.
ട്രംപുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് തന്നെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മോദി നേരിട്ട് എത്തും എന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടത്. എന്നാൽ അദ്ദേഹം പങ്കെടുക്കില്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ച് മന്ത്രി എസ് ജയശങ്കർ ചടങ്ങിന്റെ ഭാഗമാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

അതേസമയം വിദേശ രാജ്യങ്ങളിലെ സ്ഥാനാരോഹണ ചടങ്ങുകളിൽ മുൻപും ഇത്തരത്തിൽ പ്രധാനമന്ത്രിക്ക് പകരം മറ്റ് മന്ത്രിമാർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2023 ൽ പ്രതിരോധ മന്ത്രിയായിുന്ന രാജ്നാഥ് സിംഗ് നൈജീരിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2023 ൽ മാലദ്വീപ് പ്രസഡന്റിന്റെ സ്ഥാനാരോഹണത്തിന് മന്ത്രി കിരൺ റിജ്ജുവായിരുന്നു പങ്കെടുത്തത്.
ഇക്കഴിഞ്ഞ ജുലൈയിൽ ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിതിൻ ഗഡ്കരിയും ഒക്ടോബറിൽ നടന്ന ഇന്തോനേഷ്യൻ പ്രസിഡൻ്റിൻ്റെയും മെക്സിക്കോ പ്രസിഡൻ്റിൻ്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുത്തിരുന്നു.2022 ജൂണിൽ, ഫിലിപ്പീൻസ് പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അന്നത്തെ വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിങ്ങും പങ്കെടുത്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം യുഎസിന്റെ 47ാം പ്രസിഡന്റ് ആയുള്ള ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.30 ക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. കാപിറ്റോൾ കെട്ടിടത്തിന് അകത്ത് വെച്ചാണ് ചടങ്ങുകൾ. നേരത്തേ പുറത്തായിരുന്ന ചടങ്ങുകൾ തീരുമാനിച്ചത്. എന്നാൽ കാലാവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ലോകനേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചൈനീസ് പ്രസിഡന്റ് ജി ഷിങ്പിന്നിനെ ക്ഷണച്ചെങ്കിലും അദ്ദേഹത്തിന് പകരം വൈസ് പ്രസഡന്റായിരിക്കും ചടങ്ങിൽ പങ്കെടുക്കുക, അർജന്റീനിയൻ പ്രസിഡന്റ് ,,ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ,ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ എന്നിവർ പങ്കെടുക്കും.












Click it and Unblock the Notifications