കഞ്ചാവടി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല... സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ്; ചൈനയിൽ നിന്ന് തെളിവുകൾ
ബീജിങ്: കള്ളും കഞ്ചാവും- എപ്പോഴും ചേര്‍ത്ത് വയ്ക്കപ്പെടുന്ന രണ്ട് പേരുകളാണ്. എപ്പോഴും സാമൂഹ്യ സദാചാരത്തിന്റെ പുറത്ത് നിര്‍ത്തപ്പെടുന്ന രണ്ട് സാധനങ്ങള്‍. ലഹരിയുടെ ലോകത്ത്, സത്യത്തില്‍ ശിശുക്കളാണ് ഇവ രണ്ടും എങ്കിലും ചീത്തപ്പേര് എപ്പോഴും കള്ളിനും കഞ്ചാവിനും തന്നെയാണ്. ഒരാളുടെ സ്വഭാവ ദൂഷ്യത്തെ കാണിക്കാന്‍ പോലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
മലപ്പുറത്ത് 20 കിലോ കഞ്ചാവുമായി 48കാരൻ അറസ്റ്റില്‍: പിടികൂടിയത് വില്‍പ്പനക്കെത്തിച്ചത്
മനുഷ്യന് ഒരു സാമൂഹ്യ ജീവിയായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അവന് ലഹരികളോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. ഓരോ കാലഘട്ടത്തിലും അവന് അവന് വേണ്ട ലഹരികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കഞ്ചാവിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. എന്ന് മുതലാണ് മനുഷ്യന് കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നത് ഇപ്പോഴും കൃത്യമായി കണ്ടെത്തപ്പെട്ടിട്ടില്ല. പക്ഷേ, ഒരു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് തന്നെ മനുഷ്യര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആ കഞ്ചാവ് ചരിതം ഇങ്ങനെയാണ്....
ശിവമൂലി
കഞ്ചാവിന് ശിവമൂലി എന്നൊരു പേര് കൂടിയുണ്ട്. പരമശിവന് ഉപയോഗിച്ചിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ പ്രയോഗം കൂടുതല്‍ പ്രചാരത്തിലായത് എന്നാണ് പറയപ്പെടുന്നത്. എന്തായാലും ആദ്യകാലങ്ങളില്‍ ഒരു ലഹരി വസ്തു എന്നതിനപ്പുറം ഒരു ഔഷധ വസ്തുവായിട്ടായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട്, ഇത് ലഹരിയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്നത് ചരിത്രം. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഇന്ന് നിരോധിക്കപ്പെട്ട വസ്തുവാണ് കഞ്ചാവ്.
എന്ന് മുതല്‍
കഞ്ചാവിന്റെ ചരിത്രം തുടങ്ങുന്നത്. ബിസി നാലായിരം മുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്. അന്ന് മുതലേ മനുഷ്യന് കഞ്ചാവ് കൃഷി നടത്തിയിരുന്നു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. എന്നാല്‍ ആദ്യകാലത്ത് ഇത് ലഹരിക്ക് വേണ്ടിയായിരുന്നില്ലത്രെ ഉപയോഗിച്ചിരുന്നത്. കഞ്ചാവ് ചെടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബലമുള്ള നാരുകള്‍ അക്കാലങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ് വിലയിരുത്തല്‍.
കഞ്ചാവിന്റെ ലഹരി
കഞ്ചാവിന്റെ ലഹരി മനുഷ്യന് കണ്ടെത്തിയത് ഏറെ കാലത്തിന് ശേഷമാണ്. ഇതുവരെ കരുതിയിരുന്നത് രണ്ടായിരം വര്‍ഷമെങ്കിലും കഞ്ചാവിന്റെ ലഹരി ഉപയോഗത്തിന് പഴക്കമുണ്ട് എന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ ആ കാലഗണനയില്‍ ചെറിയൊരു വ്യത്യാസം വന്നിരിക്കുകയാണ്. അതിന് ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ശവക്കല്ലറയില്‍ നിന്ന് കിട്ടിയ തെളിവ്
ചൈനയിലെ പാമിര്‍ മേഖലയില്‍ ആണ് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ജിര്‍സങ്കാല്‍ ശവക്കല്ലറ കണ്ടെത്തിയത്. ഇതില്‍ നിന്ന് ലഭിച്ച വസ്തുക്കളില്‍ ആണ് അക്കാലത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സ്ഡ് എന്ന ജേര്‍ണലില്‍ ആണ് ഇതേ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശവസംസ്കാര ചടങ്ങുകളില്‍
അക്കാലങ്ങളില്‍ കഞ്ചാവ് വലിക്കാന്‍ 'പൈപ്പ്' പോലുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് പുകയ്ക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. കല്‍ക്കരിയിലും തടിയിലും കല്ലിലും ഒക്കെ പുരട്ടിയിട്ടായിരുന്നിരിക്കാം അന്ന് കഞ്ചാവ് ഉപയോഗിച്ചിരുന്നത് എന്നാണ് നിരീക്ഷണം.
ശവ സംസ്കാര ചടങ്ങുകളില്‍ ആയിരുന്നു കഞ്ചാവ് വലിയ തോതില്‍ ഉപയോഗിച്ച് പോന്നിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.