ഉക്രൈൻ വിമാനം തകർന്നുവീണത് ഇറാൻ മിസൈൽ പതിച്ചെന്ന് കാനഡയും യുകെയും, തെളിവ് ലഭിച്ചെന്ന് ട്രൂഡോ
ഒട്ടാവ: ടെഹ്റാനിൽ 176 യാത്രക്കാരുമായി പറന്നയുയർന്ന ഉക്രൈൻ വിമാനം തകർന്ന് വീണ് യാത്രക്കാർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാനഡയും യുകെയും. ഇറാന്റെ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നാണ് കാനഡയും യുകെയും ആരോപിക്കുന്നു. അപകടത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാക്കുന്ന നിരവധി രഹസ്യ വിവരങ്ങൾ തനിക്ക് ലഭിച്ചെന്നും കാനഡയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 63 കനേഡിയൻ സ്വദേശികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
യുഎസ്- ഇറാൻ സംഘർഷം: യുദ്ധപ്രഖ്യാപനമില്ല, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്!!
ഇറാഖിലെ അമേരിക്കയുടെ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ടെഹ്റാനിൽ യുക്രൈൻ വിമാനം തകർന്ന് വീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടത്. അമേരിക്കയുടെ യുദ്ധ വിമാനമാണെന്ന് തെറ്റിദ്ധരിച്ച് ഇറാൻ യുക്രൈൻ വിമാനത്തിന് നേരെ ആക്രമണം നടത്തിയതാകാമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഉപഗ്രഹദൃശ്യങ്ങളിൽ നിന്നും മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് വ്യക്തമായതായി അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ നിർമിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് പെന്റഗണും യുഎസ് അധികൃതരും ആരോപിച്ചു.
അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ ഇറാനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്. ' ഇത് മനപ്പൂർവ്വമാണെനന് കരുതുന്നില്ല , എന്നിരുന്നാലും അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കനേഡിയൻ ജനതയ്ക്കും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നു വീണതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണം''- ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
ട്രൂഡോയുടെ പ്രസ്താവന ആവർത്തിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും രംഗത്ത് വന്നിരുന്നു. കാനഡ ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തി വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഇറാൻ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നതെന്നാണ് ഇറാന്റെ വാദം. അപകടം അന്വേഷിക്കാൻ ബാധിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളെ അയിക്കാമെന്നും ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രതിനിധികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണങ്ങൾ വലിയ നുണകളാണെന്നിം ഇറാൻ പറയുന്നു.