പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്‌റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
മുഷ്‌റഫിന്റെ മൃതദേഹം പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.
ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്‌റഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘകാലമായി വൃക്കരോഗ ബാധിതനായിരുന്നു. യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പര്‍വേസ് മുഷ്‌റഫിന്റെ മരണം. 2001 മുതല്‍ 2008 വരെ പര്‍വേസ് മുഷ്‌റഫ് പാകിസ്ഥാന്‍ പ്രസിഡണ്ടായിരുന്നു. സൈനിക മേധാവിയായിരുന്ന മുഷ്റഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരം പിടിച്ചത്.
6 വര്‍ഷത്തിലധികമായി മുഷ്‌റഫ് ദുബായിലാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ക്കെ തന്നെ മുഷ്‌റഫിന്റെ കുടുംബം അദ്ദേഹത്തെ തിരികെ പാകിസ്ഥാനിലെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. പാകിസ്താന്‍ വിട്ട മുഷ്‌റഫിനെ കോടതി പിടികിട്ടാപ്പുളളിയായും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് ജന്മനാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ പോയത്.
രാജ്യതാത്പര്യത്തിനായി ആർക്കൊപ്പവും നിൽക്കാൻ തയ്യാറെന്ന് അനിൽ ആന്റണി; ബിജെപിയിലേക്കോ? മറുപടി
അമിലോയിഡോസിസ് എന്ന കോശങ്ങളേയും അവയവങ്ങളേയും പൂര്‍ണമായും തളര്‍ത്തും രോഗം ബാധിച്ച മുഷ്ഫറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജീവിതത്തിന്റെ അവസാന കാലം സ്വന്തം രാജ്യത്ത് കഴിയണം എന്നുളള ആഗ്രഹം മുഷ്‌റഫ് പ്രകടിപ്പിച്ചിരുന്നു. 1943ല്‍ ന്യൂ ഡല്‍ഹിയില്‍ ജനിച്ച മുഷ്‌റഫ് പാകിസ്ഥാന്റെ പത്താമത്തെ പ്രസിഡണ്ട് ആയിരുന്നു. 1999ല്‍ ആണ് സൈനിക മേധാവി സ്ഥാനത്ത് ഇരിക്കെ പട്ടാള അട്ടിമറിയിലൂടെ മുഷ്‌റഫ് പാക് പ്രസിഡണ്ടായത്.
മുഷ്‌റഫ് ജനിച്ചത് ഇന്ത്യയില്‍ ആയിരുന്നുവെങ്കിലും വിഭജനത്തിന് ശേഷം കുടുംബം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു. മുഷ്‌റഫിന്റെ അച്ഛന്‍ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ ടീച്ചറായിരുന്നു. പതിനെട്ടാം വയസ്സിലാണ് മുഷ്‌റഫ് സൈന്യത്തില്‍ ചേരുന്നത്. 1965ലേയും 1971ലേയും ഇന്ത്യ-പാക് യുദ്ധങ്ങളില്‍ മുഷ്‌റഫ് പങ്കെടുത്തിരുന്നു. 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ആണ് മുഷ്‌റഫിനെ സൈനിക മേധാവിയാക്കിയത്. അതേ മുഷ്‌റഫിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുഷ്‌റഫ് പാകിസ്താന്റെ അധികാരം പിടിച്ചെടുത്തതും.