ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ സൂക്ഷിച്ചോ... ഒന്നും സുരക്ഷിതമല്ല, മൗസിന്റെ ചലനം പോലും നിരീക്ഷിക്കുന്നു!
ദില്ലി: ഫേസ്ബുക്കിൽ ഒന്നും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. സ്ക്രീനില്‍ മൗസിന്റെ നീക്കങ്ങള്‍ പോലും നിരീക്ഷിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നതായി സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ ഫേസ്ബുക്ക്. കമ്പ്യൂട്ടറിനെക്കുറിച്ചും ഫോണിനെക്കുറിച്ചും കണക്ട് ചെയ്ത മൗസ് ഉള്‍പ്പടെയുള്ള ഡിവൈസുകളുടെ ആക്ടിവിറ്റികളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
യുഎസ് സെനറ്റ് ചോദിച്ച 2,000 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി നല്കിയ 225 പേജ് ഡോക്യുമെന്റിലാണ് ഫേസ്ബുക്ക് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, ബാറ്ററി ലെവല്‍, സിഗ്നല്‍ കരുത്ത്, ലഭ്യമായ മെമ്മറി സ്പേസ്, ബ്ലൂടൂത്ത് സിഗ്നല്‍, ഫയല്‍ നെയിമുകളും ടൈപ്പുകളും, ഡിവൈസിന്റെ ഐഡി, ബ്രൗസര്‍ പ്ലഗ് ഇന്‍ തുടങ്ങി ലഭ്യമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്.
മൗസിന്റെ ചലനങ്ങൾ
എന്തുകൊണ്ടാണ് മൗസിന്റെ ചലനങ്ങൾ പോലും നിരീക്ഷിക്കുന്നതെന്ന് കേട്ടാലാണ് ശരിക്കും ഞെട്ടുക. മനുഷ്യനെയും ബോട്ടുകളെയും തിരിച്ചറിയാന്‍ വേണ്ടിയാണ് മൗസ് ചലനങ്ങള്‍ നിരീക്ഷിക്കുന്നതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. വിന്‍ഡോ ബാഗ്രൗണ്ടിലാണോ ഫോര്‍ഗ്രൗണ്ടിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനും മൗസ് ട്രാക്ക് ചെയ്യുന്നതിലൂടെ സാധിക്കുന്നു എന്നതാണ് റിപ്പോർട്ട്.
ശബ്ദങ്ങൾ പിടിച്ചെടുത്ത് മനസിലാക്കാം
കാംബ്രിഡ്ജ് അനലറ്റിക വിഷയത്തില്‍ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആപ്പിലൂടെ മൈക്രോഫോണ്‍ രഹസ്യമായി ചോര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കുമ്പോഴും മൈക്രോഫോണിലൂടെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് മനസിലാക്കുന്നതിനുള്ള ഒരു പേറ്റന്റ് ഫേസ്ബുക്കിന്റെ പേരിലുണ്ടെന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോട്ടുണ്ടായിരുന്നു. പ്യൂ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്കിൽ ഒന്നും സുരക്ഷിതമല്ലെന്ന കാര്യവും വ്യക്തമാകുന്നത്.
വ്യാജ അക്കൗണ്ടുകൾ
അതേസമയം 2018 ൽ ആദ്യ മൂന്ന് മാസത്തിനിടെ ഫേസ്ബുക്ക് 583 ദശ ലക്ഷംവ്യാജ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായുള്ള ഔദ്യോകിക വിവരം പുറത്തുവിട്ടിരുന്നു. ലൈംഗിക അതിക്രമങ്ങൾ , ഭീകരവാദ പ്രചരണo, വിദ്വേഷപരമായ സന്ദേശങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നതിനാലും, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനാലുമാണ് ഫേക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഫേസ് ബുക്കിന്റെ ഉപയോഗം സുതാര്യമായിരിക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു ഈ നീക്കം.
അമേരിക്കൻ തിരഞ്ഞെടുപ്പ്
അമേരിക്കയിലെ തിരഞ്ഞെടുപ്പ് കാലത്തും ബ്രിട്ടനിൽ ബ്രെക്സിറ്റ് കാലത്തും രാഷ്ട്രീയ പ്രാചരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും വോട്ടർമാരെ സ്വാധിനീക്കാനുമായി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കേoബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന വെളിപ്പെടുത്തലുണ്ടായതിനെ തുടർന്ന് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന ആപ്ലിക്കേഷനുകളെ കുറിച്ച് ഫേസ്ബുക്ക് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം ആപ്ലിക്കേഷനുകൾ ഫേസ്ബുക്ക് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു 583 ദശലക്ഷം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യപ്പെട്ടത്.
തടയാൻ സാധിച്ചില്ല
വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് യൂറോപ്യൻ പാര്‍ലമെന്റില്‍ മാപ്പ് ചോദിച്ചിരുന്നു. ഏപ്രിലില്‍ യു.എസ് കോണ്‍ഗ്രസിനു മുന്‍പാകെ ഹാജരായതിനു പിന്നാലെയായിരുന്നു യൂറോപ്യൻ പാർലമെന്റിലും ഹാജരായത്. ഫെയ്സ്ബുക്കില്‍നിന്ന് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിനു മാപ്പുചോദിക്കുന്നതായി സുക്കര്‍ബര്‍ഗ് പാര്‍ലമെന്റില്‍ പറഞ്ഞു. വിവരച്ചോര്‍ച്ച തടയുന്നതിനുള്ള ഫലപ്രദമായ നടപടികളെടുക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞ രണ്ടുവര്‍ഷം സാധിച്ചില്ലെന്നും, എന്നാല്‍, ഇത്തരം സംഭവങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
ഇന്ത്യക്കാരുടെ വിവരങ്ങൾ
കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫെയ്സ്ബുക്കില്‍നിന്ന് 8.7 കോടി അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണു വിവാദം. ഇതിന്റെ പേരില്‍ ഇന്ത്യയും ഫെയ്സ്ബുക്കിനോടു വിശദീകരണം ചോദിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്ക സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്കു സുക്കര്‍ബര്‍ഗ് രേഖാമൂലം മറുപടി കൊടുക്കേണ്ടിയും വരികയായിരുന്നു. 5.6 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘ദിസ്ഈസ്യുവര്‍ഡിജിറ്റല്‍ലൈഫ്'
ഡോ. അലക്സാണ്ടര്‍ കോഗന് നിര്‍മിച്ച ‘ദിസ്ഈസ്യുവര്‍ഡിജിറ്റല്‍ലൈഫ്' എന്ന ആപ്പ് 335 ഇന്ത്യാക്കാര്‍ ഉപയോഗിച്ചതു വഴിയാണ് 5,62,120 ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. ഈ ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 87 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ആഗോളതലത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുള്ളതെന്നാണ് ഫേസ്ബുക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, 30 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നും അവ നേരത്തെ തന്നെ നശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വാദം.