ആപ്പിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ.... ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്
ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്
ന്യൂയോര്‍ക്ക്: കേംബ്രിഡ്ജ് അനലിറ്റിക്ക വഴിയുണ്ടായ നാണക്കേടില്‍ നിന്ന് ഇതുവരെ ഫേസ്ബുക്ക് രക്ഷപ്പെട്ടിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയതും ഇവര്‍ക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള ബന്ധവും എല്ലാം വന്‍വിവാദമായിരുന്നു. ഫേസ്ബുക്കിന്റെ ജനപ്രീതി വരെ ഇതുമൂലം ഇടിഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു വമ്പന്‍ തിരിച്ചടി ഫേസ്ബുക്കിനെയും സുക്കര്‍ബര്‍ഗിനെയും തേടിയെത്തിയിരിക്കുകയാണ്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് കൈമാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ 60 കമ്പനികള്‍ക്ക് വ്യക്തിവിവരങ്ങള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് നിഷേധിച്ച് ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ തെളിവുകള്‍ അവര്‍ക്കെതിരാണ്. വ്യാപക വിമര്‍ശനങ്ങള്‍ ഇതോടെ സുക്കര്‍ബര്‍ഗിനും ഫേസ്ബുക്കിനുമെതിരെ വരുന്നുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രഖ്യാപിച്ച ഫേസ്ബുക്ക് യഥാര്‍ത്ഥത്തില്‍ ഉപയോക്താക്കളെ വഞ്ചിക്കുകയാണെന്നാണ് ആരോപണം.
ആപ്പിളും മൈക്രോസോഫ്റ്റും
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും അതോടൊപ്പം കമ്പ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുമായിട്ടാണ് ഫേസ്ബുക്ക് ഇടപാട് നടത്തിയിരുന്നത്. വമ്പന്മാരായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ബ്ലാക്ബെറി, സാംസങ്, എന്നീ പ്രമുഖരുമായി ഫേസ്ബുക്കിന് പാര്‍ട്ണര്‍ഷിപ്പുണ്ടായിരുന്നു. ഇവര്‍ക്ക് ഉപയോക്താക്കളുടെ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങള്‍ കൈമാറിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. സ്മാര്‍ട്ട്ഫോണുകളില്‍ ഫേസ്ബുക്ക് ആപ്പുകള്‍ സജീവമാകുന്നതിന് മുമ്പാണ് ഈ കരാറുണ്ടായിരുന്നത്.
കമ്പനികള്‍ സഹായിച്ചു
ഈ കമ്പനികളുടെ സഹായത്തോടെ ഫേസ്ബുക്ക് ശരിക്കും വളരാന്‍ തുടങ്ങി. ഫേസ്ബുക്കിന്റെ പ്രശസ്തമായ ഫീച്ചറുകള്‍ പലതും വളര്‍ത്തിയതും ഈ മൊബൈല്‍ നിര്‍മാണ കമ്പനികളാണ്. ഇതിന് പകരം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനുള്ള അനുമതി ഫേസ്ബുക്ക് ഈ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. അതേസമയം ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ പട്ടികയിലുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിരുന്നു. സ്വകാര്യവിവരങ്ങള്‍ പുറത്തുള്ളവരുമായി ഷെയര്‍ ചെയ്യില്ലെന്ന് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചതിന് ശേഷവും ഇത് തുടര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒക്കെ മറച്ചുവച്ചു
കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള പ്രശ്നം രൂക്ഷമായതോടെ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ പലകാര്യങ്ങളും ഫേസ്ബുക്ക് മറച്ചുവെക്കുകയായിരുന്നു. അതായത് സുക്കര്‍ബര്‍ഗ് അറിഞ്ഞ് കൊണ്ട് തന്നെ എല്ലാം നടന്നുവെന്ന് സാരം. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഹാര്ഡ്വെയര് കമ്പനികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ഇപ്പോഴും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി കൊണ്ടിരിക്കുകയാണ്. സുക്കര്‍ബര്‍ഗ് പൊതുമധ്യത്തില്‍ കള്ളംപറയുകയായിരുന്നുവെന്നാണ് ഇതിലൂടെ മനസിലാവുന്നത്.
വ്യക്തിവിവരങ്ങളില്ല....
തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാര്യക്ഷമമാണെന്ന് ഫേസ്ബുക്ക് മേധാവി പറയുന്നു. മറ്റുള്ള സുരക്ഷാ മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ഫേസ്ബുക്ക് അനുഭവങ്ങളുടെ വ്യത്യസ്ത ഫീച്ചറുകള്‍ ലഭിക്കുന്നതിന് മാത്രമാണ് ഇത്തരം കമ്പനികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഫേസ്ബുക്ക് ആപ്പില്‍ നിന്ന് ഓരോ ഉപയോക്താവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത് വഴി കൂടൂതല്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സെര്‍ജ് ഈഗില്മാന് എന്ന റിസര്‍ച്ചര്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ വീഴ്ച്ചയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതര വീഴ്ച്ചകള്‍
ഒരു ഉപയോക്താവ് ഡിലീറ്റ് ചെയ്യുന്ന അക്കൗണ്ടില്‍ നിന്നുള്ള ഫോട്ടോകളോ അതല്ലെങ്കില്‍ വീഡിയോയോ പോലുള്ള വിവരങ്ങള്‍ പോലും ഫേസ്ബുക്ക് ഈ കമ്പനികള്‍ നല്‍കിയിരുന്നു. അതേസമയം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഈ കമ്പനികളുമായി നേരത്തെ തന്നെ കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഇമെ ആര്‍ച്ചിബോംഗ് പറഞ്ഞു. അതേസമയം ഫോട്ടോ പോലുള്ള കാര്യങ്ങള്‍ ഒരു ഉപയോക്താവ് മറ്റൊരു സുഹൃത്തിന് കൈമാറുമ്പോള്‍ മാത്രമേ ഫേസ്ബുക്കില്‍ മറ്റൊരാള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ഇക്കാരണം കൊണ്ട് തന്നെ തെറ്റാണെന്നും ആര്‍ച്ചിബോംഗ് വ്യക്തമാക്കി.
സുക്കർബർഗ് സമ്മതിച്ചു; 8.70 കോടി അക്കൗണ്ടുകൾ ചോർന്നു, 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്ന്!
നിതീഷാണ് ബീഹാറിന്റെ ബോസ്... മോദിയും ബിജെപിയുമല്ല, തിരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ വേണമെന്ന് ജെഡിയു!!